Monday, August 24, 2026

Ballards of North Malabar വടക്കന്‍ പാട്ടുകള്‍ .................... ചെലനാട്ട് അച്യുത മേനോന്‍

 

Ballards of North Malabar

വടക്കന്‍ പാട്ടുകള്‍

ചെലനാട്ട് അച്യുത മേനോന്‍

യൂണിവേഴ്സിറ്റി ഓഫ് മദ്രാസ്  (1956)

 

 

നാടന്‍ പാട്ടുകള്‍ ഒരു ദേശത്തിന്റെ ജീവിതവും സംസ്കാരവും അടയാളവും ആണ് . അവയിലൂടെ ആ പാട്ടിന്റെ കാലഘട്ടത്തിലെ ആ ഭൂവിഭാഗത്തിന്റെ രാഷ്ട്രീയ സാമൂഹിക ആത്മീയ കാഴ്ചപ്പാടുകളും ജീവിത രീതികളും മനുഷ്യരുടെ വേഷം ഭാഷ ഭക്ഷണം തുടങ്ങി എല്ലാ തരത്തിലുമുള്ള വിഷയങ്ങളെ പഠിക്കാന്‍ ചരിത്രവിദ്യാര്‍ത്ഥികള്‍ക്കും സാധാരണക്കാര്‍ക്കും ഒരുപോലെ കഴിയുന്നു. കേരളത്തിന്റെ സാഹിത്യ സാംസ്കാരിക സാമൂഹിക രംഗങ്ങളില്‍ വലിയ സ്വാധീനം ചെലുത്തിയ പഴംകഥകള്‍ ആണ് വടക്കന്‍ പാട്ടുകള്‍. തച്ചോളി ഒതേനന്‍ , ആരോമലുണ്ണി , ചതിയന്‍ ചന്തു , കണ്ണപ്പനുണ്ണി , ഉണ്ണിയാര്‍ച്ച , ചാപ്പന്‍ , കുങ്കി തുടങ്ങി ഒരുപാട് കഥാപാത്രങ്ങള്‍ ഇന്നും മലയാളിക്ക് പരിചിതങ്ങള്‍ ആണ്. എത്ര സിനിമകളും കഥകളും ആണ് അവയിലൂടെ പിറന്നു വീണിട്ടുള്ളത് എന്നു നമുക്കറിയാം .

കാലം മാറുന്നതിന് അനുസരിച്ചു മനുഷ്യരുടെ ചിന്തകളും രീതികളും കാഴ്ചപ്പാടുകളും മാറുക സ്വാഭാവികമായ ഒരു മാനുഷിക പ്രത്യേകതയാണ്. എഴുതിവയ്ക്കപ്പെടാതെ പോകുന്ന പല സംഗതികളും വായ്മൊഴിയായി പങ്കുവയ്ക്കപ്പെടുന്നത് മൂലം കാലവും ഭാഷയും ചിന്തയും അവയില്‍ ഒരുപാട് കൈകടത്തലുകള്‍ നടത്തുന്നത് നമുക്ക് അനുഭവവേദ്യമായ കാഴ്ചയാണ്. വടക്കന്‍ പാട്ടുകളുടെ വ്യെത്യസ്തങ്ങള്‍ ആയ എത്രയോ വകഭേദങ്ങള്‍ നമുക്ക് വായിക്കാനും കാണാനും കഴിഞ്ഞിട്ടുണ്ട്.

പഴയ എഴുത്തുകള്‍ ശേഖരിച്ചു വയ്ക്കുവാന്‍ ഒരു തലമുറ കാണിച്ച ഉത്സാഹം മൂലം ലഭ്യമായ പലതും പക്ഷേ ഇന്ന് പുനര്‍വായന ചെയ്യപ്പെടുമ്പോള്‍ മനസ്സിലാകുന്നത് അവയുടെ വായ്മൊഴികളും പകര്‍പ്പുകളും ഉപേക്ഷിക്കുകയോ മനപ്പൂര്‍വ്വം അവഗണിക്കുകയോ ചെയ്ത എന്തൊക്കെ പ്രധാനപ്പെട്ട വിഷയങ്ങള്‍ ആണ് കാലത്തിനു നഷ്ടമായിട്ടുള്ളത് എന്നുള്ളത്. 1956ല്‍ ശേഖരിച്ചു പബ്ലിഷ് ചെയ്ത വടക്കന്‍പാട്ടുകള്‍ പരിശോധിച്ചാല്‍ വടക്കന്‍ പാട്ടിന്റെ തനതായ സുഗന്ധവും രസവും അനുഭവിക്കാന്‍ കഴിയുന്നുണ്ട്. അതുപോലെ അന്നത്തെ കാലത്തെ ബാലവിവാഹങ്ങള്‍ , മരുമക്കത്തായ സമ്പ്രദായം , നിയമവാഴ്ച , സാമൂഹിക ക്രമങ്ങള്‍ ,ആചാരങ്ങള്‍ , ഭാഷ , ബന്ധങ്ങളിലെ കൊടുക്കല്‍ വാങ്ങലുകള്‍ , സാമുദായിക കാഴ്ചപ്പാടുകള്‍ വളരെ വിശദമായിത്തന്നെ അറിയാന്‍ ഉതകുന്നുണ്ട്. കുഞ്ഞാലിമരക്കാരെ തച്ചോളി ഒതേനന്‍ തല്ലിനന്നാക്കുന്നതും ഉണ്ണിയാര്‍ച്ച ജോനകരെ നേരിടുന്നതും , നാടുവാഴിത്തത്തിനു നേരെയുള്ള  ജോനകരുടെ കാഴ്ചപ്പാടുകളും ഒക്കെ ചരിത്രപഠന കാഴ്ചപ്പാടിലൂടെ വായിക്കാനും മനസ്സിലാക്കാനും കഴിയുന്നുണ്ട്.

 

ഇത്തരം പഴയ എഴുത്തുകള്‍ , സാഹിത്യപരമായ ഒരു സംവേദന സുഖം എന്നതിനപ്പുറം കാലത്തിനു അടയാളപ്പെടുത്താന്‍ കഴിയാതെ പോകുന്ന ജീവിതങ്ങളുടെ കാഴ്ചയായി കൂടി കാണേണ്ടതുണ്ട് . അതുമൂലം നമുക്ക് നമ്മുടെ ഇന്നത്തെ സാമൂഹിക സാമുദായിക കാഴ്ചപ്പാടുകളെ അവയുടെ പരിണാമത്തെ ഒക്കെയും തിരിച്ചറിയാനും നമ്മിലുണ്ടായ മാറ്റങ്ങളെ മനസ്സിലാക്കി അവയുടെ ശരിതെറ്റുകളുടെ തോതുകള്‍ അടയാളപ്പെടുത്താനും കഴിയും. ഇന്‍റര്‍നെറ്റ് ആര്‍ക്കൈവില്‍ ലഭ്യമായ പല ഗ്രന്ഥങ്ങളും നാം വായിക്കേണ്ടതുണ്ട് എന്നത് ഓര്‍മ്മിക്കപ്പെടേണ്ട ഒരു വസ്തുതയാണ്. കേവലമായ വാചോടോപങ്ങള്‍ കൊണ്ട് സമയം കളയുന്നതിലും നല്ലത് ഇത്തരം വായനയാകും. സസ്നേഹം ബി.ജി..എന്‍ വര്‍ക്കല

നീ നല്‍കുന്ന ശൂന്യത

 

നീ നല്‍കുന്ന ശൂന്യത

---------------------------------------

കൂട്ടുകാരീ, ഈ പൊള്ളുന്ന വേനലില്‍

നിന്‍ നെഞ്ചിന്‍ കുളിരു കൊതിപ്പൂ.

യാത്രയിലെന്നും നിന്നോര്‍മ്മകള്‍

കുളിരിന്‍ തണല്‍ വിരിപ്പൂ.

 

നിന്റെ നിരാസപ്പൊരുളിലമര്‍ന്ന്    

എന്റെ മോഹങ്ങള്‍ പൊലിയുന്നു.

നിന്റെ സങ്കടത്തിരമാലയേവം

എന്നുള്ളം ചുട്ടുനോവിക്കവേ

 

ഏതോ വിദൂര ബിന്ദുവില്‍ മിഴിനട്ട്

ഞാനിന്ന് മൂകം വിലപിപ്പൂ.

നീയതറിയാതെ പോകുവാന്‍ ഞാനിന്ന്‍

ചിരിമലര്‍ വിതറാം പാതയില്‍

 

കഠോരം ജീവിതപ്പാതയിലേകം

അതിദൂര യാത്രയാലാര്‍ത്തന്‍

തരിവെളിച്ചമാമെന്‍ പ്രണയമേ

നിന്‍ വിരല്‍ത്തുമ്പില്‍ തൊട്ടിടുമ്പോള്‍.

 

സമുദായ സഹതാപ ചിന്തകള്‍

അതിതാപമോടിഴയുമ്പോള്‍

ഒരു ചെറുനോവോടെ നീയെന്റെ

വിരലറുത്തകലെ മായുന്നു.

ബി.ജി.എന്‍ വര്‍ക്കല

(വൃത്തം : മഞ്ജരി)

പെണ്‍കുരിശ് ........സോണിയ റഫീക്ക്

പെണ്‍കുരിശ് (കഥകള്‍)
സോണിയ റഫീക്ക് 
മാതൃഭൂമി ബുക്സ് 
വില:100 രൂപ 

നിത്യജീവിതത്തെ കഥകളുമായി ബന്ധിപ്പിക്കുന്ന കഥാകാരന്മാരാണ് മിക്ക എഴുത്തുകാരും. അവരുടെ സര്‍ഗ്ഗശേഷി എത്രത്തോളം മികച്ചതാണോ അത്രയും സ്വീകാര്യത അവരുടെ കഥകളില്‍ ഉണ്ടാകുകയും ചെയ്യും. കഥകള്‍ ജീവിതഗന്ധികള്‍ ആകുന്നത്പോലെ തന്നെയാണ് കഥകള്‍ പുതിയ മാനങ്ങള്‍ തേടുന്നതും . പതിവ് ശൈലികള്‍ , കേട്ടു , വായിച്ചു മറന്ന വിഷയങ്ങള്‍ , അവതരണങ്ങള്‍ തുടങ്ങി ഒരേ അച്ചില്‍ വാര്‍ത്തെടുത്ത കഥകള്‍ വായിച്ചു വായിച്ചു കഥകള്‍ തന്നെ വെറുത്തുപോകുന്ന ഒരവസ്ഥ ഉണ്ടായി വരുന്നുണ്ട് സാഹിത്യത്തില്‍. പുതുമ തേടി ആരെ വായിക്കണം എന്ന് തിരയാന്‍ കഴിയാതെ പോകുന്നത് ഒരുതരത്തില്‍ ഭാഷയുടെ, തഥാ സാഹിത്യത്തിന്റെ അപചയം ആണ് . സോഷ്യല്‍ മീഡിയ വന്ന ശേഷം കഥകളും കവിതകളും നാനാതരം വേഷം കെട്ടി ആടുന്ന കാഴ്ച ലഭ്യമാണ് . അവിടെയും ഇപ്പറഞ്ഞത് പോലെ പുതുമയുള്ള ഭാഷയോ പ്രയോഗങ്ങളോ എഴുത്തുകളോ ലഭ്യമാകുന്നില്ല. തീര്‍ത്തൂം ഈ പറഞ്ഞത് ശരിയുമല്ല . കഥകള്‍ എഴുതുന്നതില്‍ വളരെ പ്രാവീണ്യം ഉള്ള ചിലരൊക്കെ വളരെ ദുര്‍ലഭമെങ്കിലും ലഭ്യമാണ്. ഇവരെ പക്ഷേ അച്ചടി മാധ്യമങ്ങളില്‍ കാണാന്‍ ലഭിക്കാറില്ല . അച്ചടി മാധ്യമങ്ങള്‍ ഇന്നും പഴയ അതേ നിലപാടുകളില്‍ തൂങ്ങിക്കിടക്കുകയാണല്ലോ. പുതുമയുള്ള എഴുത്തുകളെയോ പുതിയ എഴുത്തുകാരെയോ സ്വീകരിക്കാന്‍ അവര്‍ക്ക് മടിയാണ് ഇപ്പൊഴും . പകരം അഴകളവുകള്‍ നോക്കിയും ആരാധകരെ നോക്കിയും റഫറന്‍സ് നോക്കിയും മറ്റുമുള്ള തിരഞ്ഞെടുപ്പുകള്‍ മൂലം നല്ല എഴുത്തുകള്‍ വായിക്കാന്‍ വായനക്കാരന് കഴിയാതെ പോകുന്നു. ഈ ഒരവസ്ഥ ഇനിയെങ്കിലും മാറേണ്ടതുണ്ട് . 
സോണിയ റഫീക്ക് എന്ന എഴുത്തുകാരിയെ ശ്രദ്ധിക്കുന്നത് ഹെര്‍ബെറിയം എന്ന നോവല്‍ വായനയിലൂടെയാണ്. യു എ ഇ യിലെ ചുരുക്കം നല്ലപോലെ എഴുതുന്നവരില്‍ എന്തുകൊണ്ടും മുന്നില്‍ നില്‍ക്കുന്ന ഒരു പേരാണ് സോണിയ റഫീക്കിന്റെ എന്നു നിസ്സംശയം പറയാം. പതിവ് ക്ലീഷേ എഴുത്തുകാരുടെ തിരമാലകള്‍ക്കിടയില്‍ വേണ്ട വിധം ശ്രദ്ധിക്കാതെ പോകുന്ന എഴുത്തുകാരുടെ കൂട്ടത്തില്‍പ്പെട്ടുപോയ ഒരാളായാണ് സോണിയ റഫീക്കിനെ കാണേണ്ടത് . ഹെര്‍ബെറിയം , പെണ്‍കുട്ടികളുടെ വീട് തുടങ്ങിയ രണ്ടു നോവലുകള്‍ ആണ് സോണിയ റഫീക്കിന്റെ കഴിവ് ബോധ്യപ്പെടുത്തിത്തന്ന വായനകള്‍ . നോവലുകള്‍ക്കിടയില്‍ ഈ എഴുത്തുകാരിയുടെ കഥകള്‍ കൂടി വായിക്കാന്‍ അവസരം കിട്ടിയതില്‍ ഒട്ടും ഖിന്നത തോന്നാത്ത വിധത്തില്‍ മനോഹരങ്ങളായ പത്തു കഥകള്‍ അടങ്ങിയ “പെണ്‍ കുരിശ് “എന്ന പുസ്തകം തീര്‍ച്ചയായും വായിക്കപ്പെടേണ്ട ഒന്നുതന്നെയാണ്. പെണ്‍കുരിശ്, സോണിയ റഫീക്കിന്റെ ആദ്യ കഥ സമാഹാരം ആണ് . എന്‍ എസ് മാധവന്റെ മനോഹരമായ അവതാരിക കടന്നാല്‍ പുസ്തകത്തിന്റെ തലക്കെട്ട് പേറുന്ന കഥയാണ് ആദ്യം വായിക്കുക . തിരുവനന്തപുരത്തെ ഒരു പള്ളിക്കാട്ടില്‍ നിശബ്ദം ശയിക്കുന്ന മാധവിക്കുട്ടിയുടെ ഖബറില്‍ ആണ് പെണ്‍കുരിശിന്റെ കഥ വിരിയുന്നത്. മൂന്നു സ്ത്രീകള്‍ മൂന്നുപേരും അവരുടെ നിലപാടുകളില്‍ കൂടി സ്വന്തമായ ഒരു അടയാളം ഉണ്ടാക്കിയെടുത്തവര്‍ . അവരുടെ മറ്റൊരു ലോകം അതാണ് ഈ കഥയ്ക്ക് പറയാനുള്ളത് . കഥാപാത്രങ്ങളുടെ സൂക്ഷ്മമായ തിരഞ്ഞെടുപ്പുകളും ശൈലിയും വളരെ മനോഹരമായി അനുഭവപ്പെട്ടു .സക്കര്‍ ഫിഷ് എന്ന രണ്ടാമത്തെ കഥയുടെ ലോകം ഗള്‍ഫ് ജീവിതം ആണ് . വീട്ടുടമയും കുടുംബവും അവധിക്കു പോകുമ്പോള്‍ വീടിന്റെ അധിപനാകുന്ന ബംഗാളി ജോലിക്കാരന്റെ കഥയാണ് ഇതില്‍ . വീട്ടുകാരും നോക്കുകാരനും പരകായപ്രവേശം ചെയ്യപ്പെടുന്ന ഇന്ദ്രജാലമാണ് ഈ കഥയെ വ്യത്യസ്ഥമാക്കുന്നത്. സക്കര്‍ ഫിഷ് ആണിക്കഥയിലെ വിദൂക്ഷകന്‍. അഴുക്കുകള്‍ വൃത്തിയാക്കുന്ന ഈ ഇനം മീനെ കഥയില്‍ തിരഞ്ഞെടുത്ത തന്ത്രം എഴുത്തുകാരിയുടെ സര്‍ഗ്ഗശേഷിയുടെ വളരെ വലിയ ഉദാഹരണമായി കാണാന്‍ കഴിയും. കഥ അവസാനിക്കുന്നിടത്ത് കഥാകാരി വിജയിക്കുന്നത് ആ തിരഞ്ഞെടുപ്പിലൂടെയാണ്. അടുത്ത കഥ Y എന്നതാണു . അടുക്കള എന്ന സാമ്രാജ്യത്തെക്കുറിച്ചുള്ള സ്ത്രീയുടെ ലോക കഥകള്‍, കവിതകള്‍ ഒരുപാട് വായിച്ചിട്ടുണ്ട് എങ്കിലും പാവള്ളികള്‍ നിറഞ്ഞ ഈ അടുക്കളയും നായികയും വായനക്കാരെ തെല്ലൊന്നു അമ്പരിപ്പിക്കാതിരിക്കില്ല.  അടുക്കള, കിടപ്പുമുറി, ഹാള്‍ എന്നിവയുടെ ആര്‍ക്കിടെക്കല്‍ വ്യൂ തലക്കെട്ടുകൊണ്ട് തന്നെ പ്രത്യേകത വരുത്തുന്നു. അടുത്ത കഥയുടെ പേര് ധ്യാനം 180 ഡിഗ്രീ പ്രാപിക്കുമ്പോള്‍ എന്നതാണു . സത്യത്തില്‍ പ്രകൃതിയിലെ സൂക്ഷ്മ ജീവികളെയും മനുഷ്യരെയും ഒന്നിച്ചു ഒരു ഫ്രെയിമില്‍ അതുതാനല്ലയോ ഇതെന്ന വര്ണ്യാശങ്ക വരുത്തിക്കാന്‍ സോണിയയിലെ എഴുത്തുകാരി നല്ല കയ്യടക്കം കാട്ടുന്നുണ്ട്.ഹെര്‍ബേറിയം അതിനു നല്ലൊരു ഉദാഹരണമായിരുന്നല്ലോ. രണ്ടു പെണ്‍കുട്ടികളും ലാര്‍വ്വകളും ഷഡ്പദങ്ങളും ജീവിതവും ഒരു നൂലില്‍ കോര്‍ത്ത് വച്ച ഈ കഥ വായനയില്‍ സന്തോഷം നല്കിയ ഒന്നുതന്നെ . അഫ്ഗാനിസ്താന്റെ സംഘര്‍ഷഭൂവില്‍ നിന്നുകൊണ്ടൊരു കൊച്ചുകുഞ്ഞിന്റെ നായകത്വത്തില്‍ തികച്ചും മാറ്റം ദ്യോതിപ്പിക്കന്ന കഥയായിരുന്നു പട്ടുനൂല്‍പ്പുഴുക്കള്‍  വാ പിളര്ന്നത്  മള്‍ബറി ഇലകള്‍ക്ക്  വേണ്ടിയായിരൂന്നില്ല എന്നത്. എല്ലാവരും സാരി  ഉടുക്കാറുണ്ട് .ഒരു ശരാശരി ഇന്ത്യന്‍ സ്ത്രീയുടെ ഔദ്യോഗിക വേഷം പോലെ സാരി ഒരു വലിയ സാമ്രാജ്യമാണ് . ഒരു ശരീരത്തില്‍ സാരി ഉടുക്കപ്പെടുമ്പോള്‍  അതിനൊരു താളം ,അളവ് , ശൈലി ഉണ്ടെന്നത് എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടാവുമോ? ശരീരം ശാരീരം സാരീരം എന്ന കഥ വായിച്ചു കഴിഞ്ഞാല്‍ സാരി എന്നത് വെറുമൊരു വസ്ത്രമല്ല എന്ന ബോധം ഉണ്ടാകും എന്നതാണു ഇക്കഥയുടെ പ്രത്യേകത . നീലയും പച്ചയും ഇടക്കിടെ ചുവക്കാറുണ്ട് എന്ന കഥയില്‍ നൈസര്‍ഗ്ഗികമായ പ്രണയത്തിന്റെ നനുത്ത നൂലുകള്‍ മെനോപാസത്തിന്റെ അരികുകളിലൂടെ കടന്നുപോകുന്ന ഒരാളില്‍ ചിത്രങ്ങള്‍  വരയ്ക്കുന്നു എന്നു കാണിച്ചു തരുന്നുണ്ട്. അതുപോലെ മറ്റൊരു മനോഹരം പ്രണയകഥയാണ് വൈഫൈ . വാര്‍ദ്ധക്യത്തിന്റെ പ്രണയം അധികമൊന്നും ആരും എഴുതാതെ പോയ ഒന്നാണെന്ന് കരുതുന്നു. ഈ കഥയിലെ നായികാ നായകന്മാരുടെ പ്രണയം ശരിക്കും ഒരു ക്ലാസ്സിക് ടച്ച് ഉള്ള രീതിയില്‍ ആണ് അവതരിപ്പിച്ചിരിക്കുന്നത് എന്നു കാണാം. നെഫെര്‍ട്ടിസ് എന്ന ഈജിപ്ക്ഷ്യന്‍ റാണിയുടെ കഥയിലേക്കും ജീവിതത്തിലേക്കും തുറന്നുപിടിക്കുന്ന ഒരു കഥയായിരുന്നു നെഫെര്‍ട്ടിസ്. എഴുത്തുകാരിയുടെ ആത്മഗതങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും വായനക്കാരെ ചരിത്രത്തിന്റെ ഇരുണ്ട ഇടനാഴിയിലേക്ക് വഴിനടത്തിക്കുന്ന ഒന്നായിരുന്നു അത് .അവസാന കഥയും മോശമല്ലായിരുന്നു. ഒരുസ്കൂള്‍ കുട്ടിയും ഒരു എഴുപത്തിരണ്ടുകാരനും ഏതൊക്കെയോ ലോകത്തിരുന്നുകൊണ്ടു ഒരു ഗെയിമിന്റെ ഭാഗമാകുന്ന ആധുനിക ലോകത്തിന് പരിചിതമായ ഒരു ലോകത്തിന്റെ കഥയായിരുന്നു അത് . തികച്ചും പുതിയ കാലത്തിന്റെയും പഴയകാലത്തിന്റെയും വികാരവിചാരാങ്ങളെ സസൂക്ഷ്മം വീക്ഷിച്ചു തയ്യാറാക്കിയ ഒരു തിരക്കഥ പോലെ ഉണ്ടായിരുന്നു കളിജീവനം എന്ന  ഇക്കഥ. 
തീര്‍ച്ചയായും നല്ല എഴുത്തുകള്‍ ഇവിടെ സംഭവിക്കുന്നുണ്ട്.പക്ഷേ അവയെ തിരഞ്ഞു കണ്ടെത്താനുള്ള ഒരു മാര്‍ഗ്ഗമാണ് ഇല്ലാത്തത്. മലയാള സാഹിത്യത്തിലെ നല്ല കഥകളുടെ കൂട്ടത്തില്‍ സോണിയയുടെ കഥകള്‍ക്കും നിസ്സങ്കോചം കയറിയിരിക്കാം . എന്‍ എസ് മാധവന്‍ ഈ പുസ്തകത്തില്‍ പറഞ്ഞ വാക്കുകള്‍ കടമെടുത്തുകൊണ്ടു ഈ വായനാനുഭവം അവസാനിപ്പിക്കാം. “ചില ന്യൂജെന്‍ സിനിമാക്കാരെപ്പോലെ അനുവാചകര്‍ക്ക് അടിമപ്പെട്ടുകൊണ്ട്, അവര്‍ക്ക് വേണ്ടതെന്താണെന്ന് ഊഹിച്ചുകൊണ്ടും അതിപ്രകടമായ സൂത്രവാക്യങ്ങളിലൂടെയും ക്ലീഷേകളിലൂടെയും അനുനിമിഷം മാറുന്ന സമകാലിക ജീവിതം തങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടെന്നും തെളിയിക്കുന്ന രീതിയിലുള്ള മലയാള കഥയെഴുത്ത് വായനയെ ഗ്രസിക്കുന്ന ഈ കാലത്തില്‍ സോണിയ റഫീക്കിന്റെ കഥകള്‍ ശിശിരാന്ത്യത്തില്‍ വിരിയുന്ന ആദ്യപൂക്കളെപ്പോലെ നവീനവും ഉനെംശജനകവുമായ അനുഭൂതിയാണ് നല്കിയത്” . ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല

നീ നല്കുന്ന ശൂന്യത