Monday, February 2, 2026

ബന്ധങ്ങള്‍

 

ബന്ധങ്ങള്‍

 

തണല് തേടി അലയും മൃഗത്തിനെ

തരളമായ് തലോടുന്ന ഹൃത്തിനായ്   

തിരികെ നല്കാന്‍ എന്തുണ്ട് വേറെയീ

തെളിമയുള്ളൊരു പുഞ്ചിരിയല്ലാതെ.

 

പ്രണയിതാക്കള്‍ തെളിച്ചിട്ട പാതകള്‍

പിന്തുടരുവാന്‍ കഴിയാത്ത ജന്മങ്ങള്‍

പ്രണയമാണെന്ന് ചൊല്ലും പരസ്പരം  

പിന്നെയാശംസ നേര്‍ന്നങ്ങു മറയുന്നു.

 

പ്രണയബന്ധത്തില്‍ തനുവും പെട്ടിടാം

സൌഹൃദങ്ങളില്‍ മനസുകള്‍ മാത്രമേ

ഇടപഴകുവാന്‍ ഇഴ കലര്‍ന്നീടുവാന്‍

എവിടെ വച്ചും അകന്നു പോയീടുവാന്‍

 

പറയുവാന്‍ കഴിയുന്നത്ര പറയുവാന്‍

പങ്കിടാന്‍ കഴിയുന്നത്ര പങ്കിടാന്‍, നാം

ഇടയില്‍ കരുതണം വിടവുകളെപ്പൊഴും

നോവറിയാതെ നല്‍കാതെ പിരിയുവാന്‍.

 

ഒരു നിമിഷത്തിന്‍ കേവല ചിന്തയാം

രതിയിലെന്തിന് ബന്ധങ്ങള്‍ നെയ്യണം

മലിനമാകാത്ത ദേഹിയും മനസുമായ്

അകലുവാന്‍ മാത്രമെങ്കിലീ ഊഴിയില്‍.

 

അടുപ്പവും കൂട്ടുകൂടലും ഇഷ്ടവും

അറിഞ്ഞു തന്നെ എടുക്കണം എപ്പഴും

സൌഹൃദം പോലെ പ്രണയമാകില്ല

പ്രണയമെന്നാല്‍ വിവാഹവുമല്ലല്ലോ.

 

വിലകൊടുത്താല്‍ ലഭിക്കുന്ന ദേഹം

പ്രണയചേഷ്ടകള്‍ കാട്ടിയെന്നാകിലോ

പ്രണയപൂര്‍വ്വം ശരീരങ്ങള്‍ പങ്കിടാന്‍

കഴിയുമോ വിടരല്ലാത്തൊരാള്‍ക്കുമേ.

 

പ്രണയനാട്യം പറഞ്ഞങ്ങടുക്കുവോര്‍

പിന്തിരിയുന്നു കാര്യം കഴിഞ്ഞെന്നാല്‍

പ്രണയമാണെന്ന് പറയുവതെങ്ങനാ-

പ്രാപ്പിടയന്‍മാരവര്‍ തന്‍ ഭാവത്തെ

 

സൌഹൃദമാണെന്നങ്ങു ചൊല്ലീട്ട്

ഹൃദയവാതില്‍ തുറന്നു കയറുവോര്‍

അവസരങ്ങള്‍ മുതലാക്കി ദേഹിയെ

കൈക്കലാക്കുന്ന കാഴ്ചകള്‍ ഇല്ലയോ!

 

പണവും ദേഹവും പദവിയും പോലെ

പലതു മോഹിച്ചു ബന്ധങ്ങള്‍ പാകി

ഒടുവില്‍ ഏറെ വിഷാദം മരണവും

തകര്‍ച്ചയും നല്കും ബന്ധങ്ങളൂഴിയില്‍.

 

പ്രണയമെന്നാല്‍ മനസ്സുകള്‍ തമ്മില്‍

അറിയുകെന്നതറിയാതെ പോകുന്നു.

പുറമേയുള്ളോരു ചിന്തക്കും വാക്കിനും

കഴിയുകില്ലൊരാ ബന്ധം പിരിക്കുവാന്‍.

 

അവരടുക്കുന്നു ഇഷ്ടങ്ങള്‍ ഒന്നെങ്കില്‍

അവര്‍ക്കിടയില്‍ വരുന്നില്ല അരുതുകള്‍

ഒരു വിഷയത്തില്‍ മാത്രമായ് ഒതുങ്ങുന്ന

ബന്ധമല്ല, ഉപാധികള്‍ ഇല്ലൊട്ടുമില്ലഹോ.

 

തിരഞ്ഞെടുപ്പുകള്‍ അനുചിതമാണെകില്‍

അടര്‍ന്നുപോകുകയില്ലയാ ബന്ധങ്ങള്‍  

അവരവരുടെ ജീവിതം ജീവിച്ചുകൊണ്ടുമേ

അവര്‍ക്ക് പ്രണയം തുടരുവാന്‍ കഴിയുന്നു.

 

അരികിലെന്നും ഇല്ലെന്നു വന്നാലും

കാണുവാന്‍ കഴിയാതിരുന്നീടിലും

കേള്‍ക്കുവാന്‍ കൂടി സമയമില്ലെന്നാലും

പരിഭവം വരാ ദൃഢബന്ധമാണത്.

@ബി.ജി.എന്‍ വര്‍ക്കല

No comments:

Post a Comment