Friday, May 22, 2026

കപ്പിത്താന്‍

 

തകര്‍ക്കപ്പെട്ട ഒരു കപ്പലിന്റെ കപ്പിത്താന്‍

തകര്‍ത്തവര്‍ രക്ഷകര്‍ക്കൊപ്പം ബോട്ടുകളില്‍ രക്ഷ നേടി.

പോകുമ്പോഴും അവര്‍ കപ്പിത്താനാണ്

കപ്പല്‍ തകരാന്‍ കാരണം എന്നു പറയാന്‍ മറന്നില്ല.

കപ്പലില്ലാതായ കപ്പിത്താന് നീന്തല്‍ വശമില്ലാതെ പോയതും

രക്ഷകര്‍ ഇല്ലാതെ പോയതും യാദൃശ്ചികം മാത്രം.

തകര്‍ന്ന കപ്പലിന്റെ ഒരു പാളിയില്‍ കാല്‍ ചവിട്ടി നിന്നുകൊണ്ടു

കപ്പിത്താന്‍ കടലിലേക്ക് നോക്കി

മുങ്ങിത്താഴുന്ന കപ്പലില്‍ ഇരുന്നതുകൊണ്ടോ

കടലില്‍ ചാടിയതു കൊണ്ടോ

ജീവിക്കുവാന്‍ കഴിയില്ല

കപ്പിത്താന് മരിക്കാന്‍ താത്പര്യവുമില്ലല്ലോ.

ചവിട്ടി നിന്ന പാളിയില്‍ നിന്നുകൊണ്ടു

അയാള്‍ ഒരു പുതിയ കപ്പല്‍ നിര്‍മ്മിക്കാന്‍ തുടങ്ങുന്നു.

കടലില്‍ ആവശ്യം പോലെ ജലം ഉണ്ട്

ഓരോ കപ്പലിനും ഇടവുമുണ്ട്.

നയിക്കാനും നയിക്കപ്പെടാനും കപ്പിത്താനുണ്ട് .

സഹയാത്രികരില്ലാതെ ഒറ്റയ്ക്കാകുന്ന യാത്രകള്‍

അതാണ് കപ്പിത്താന്‍ ഇന്നാഗ്രഹിക്കുന്നതും.

സഹയാത്രികരുടെ രക്ഷയോ കാര്യങ്ങളോ

ഒന്നും തന്നെ അലട്ടാതെ ഒറ്റയ്ക്കാകുന്ന യാത്രകള്‍.

അവയുടെ സുഗന്ധവും പേറിയൊരു കടല്‍ക്കാറ്റ് വീശുന്നു

കപ്പിത്താന്‍ പുതിയ കപ്പല്‍ നിര്‍മ്മിക്കാന്‍ തുടങ്ങുന്നു.

ഒറ്റ പാളിയില്‍ നിന്നും

കുറച്ചേറെ ജലത്തില്‍ നിന്നും

കുറേ വായുവില്‍ നിന്നും

ഒറ്റയ്ക്ക്............

@ബി.ജി.എന്‍ വര്‍ക്കല

No comments:

Post a Comment