Saturday, November 29, 2025

വെയില്‍ ഉരുകിയ നിഴലുകള്‍

വെയില്‍ ഉരുകിയ നിഴലുകള്‍ 



“കണ്ടിരുന്നോ...”
അയാളുടെ ചോദ്യം കേള്‍ക്കാത്ത പോലെ നില്‍ക്കാനെ കഴിയുമായിരുന്നുള്ളൂ. കണ്‍മുന്നില്‍ വെറും തറയില്‍ ചടഞ്ഞിരുന്നു കരയുന്ന ആ കുഞ്ഞിന്റെ കരച്ചില്‍ അത്രയ്ക്കും മനസ്സിനെ അലട്ടുന്നുണ്ടായിരുന്നു .
ഒന്നാലോചിച്ചാല്‍ എത്ര വേഗത്തിലാണ് മനുഷ്യര്‍ അനാഥരാകുന്നത്! 
വേറിട്ടുപോകുന്ന ജീവിതങ്ങള്‍ . ഒരു മാത്രയില്‍ തച്ചുടയ്ക്കുന്ന ജന്മങ്ങള്‍. 
എന്തിനാകും പിന്നേയും ആര്‍ത്തിപൂണ്ട് പായുന്നത് നാമൊക്കെ . 
കഴിഞ്ഞ കുറേയേറെ മണിക്കൂറുകള്‍ ആയി ഈ ചെളിപുരണ്ട മണ്ണില്‍ ഇങ്ങനെ അലഞ്ഞു നടക്കുന്നു. പോകേണ്ട വഴി മറന്ന്, ചെയ്യേണ്ട കടമ മറന്നുകൊണ്ട് ഈ അപരിചിതമായ ഇടത്തില്‍ ഞാനെന്തിനാകും ഇങ്ങനെ വേദനപ്പെട്ടു നില്‍ക്കുന്നത് . 
ദൂരെ നഗരത്തിലെ സുഹൃത്തിനെ കാണാന്‍ വേണ്ടിയാണ് തിരക്കുകള്‍ മാറ്റി വച്ച് ഇന്നലെ വൈകിട്ടോടെ യാത്ര തുടങ്ങിയത് . ഒറ്റയ്ക്കുള്ള ഡ്രൈവ് ഒരു ഹരമാണ് . പ്രത്യേകിച്ചും രാത്രിയുടെ ഏകാന്തതയിലൂടെ ഗസലുകള്‍ കേട്ടുകൊണ്ടുള്ള യാത്ര. പോരാത്തതിന് കോരിച്ചൊരിയുന്ന മഴ കൂടിയുണ്ട്. അതിനാല്‍ത്തന്നെ വഴികള്‍ ശൂന്യമാണെന്ന ഒരു സന്തോഷം ഇത്തരം യാത്രകള്‍ക്ക് കൂട്ടാകാറുണ്ട്. 
പതിവിന് വിരുദ്ധമായി രാത്രി അവസാനിക്കുന്ന നേരം ആ മലയോര ഗ്രാമത്തിന്റെ അടുത്തേക്ക് എത്തുംതോറും ഒരു ഭീകരത അനുഭവപ്പെട്ടു തുടങ്ങിയത് അസ്വസ്ഥത ഉണര്‍ത്തി. ഇത് പതിവുള്ളതല്ലല്ലോ എന്നോര്‍ത്തുകൊണ്ടു മുന്നോട്ട് തന്നെ യാത്ര തുടരുകയായിരുന്നു. 
സൈറനിട്ടു ചീറിപ്പായുന്ന ആംബുലന്‍സുകള്‍ , വാഹനങ്ങള്‍ പൊടുന്നനെയാണ് അവ വഴിമുടക്കിയതുപോലെ മുന്നില്‍ തെളിഞ്ഞു തുടങ്ങിയത്. ഇത്രയധികം വണ്ടികള്‍ .....
ഒട്ടൊരു ആശങ്കയോടെ മുന്നിലേക്ക് ചെല്ലും തോറും വഴി തടയുമ്പോലെ ആള്‍ക്കൂട്ടങ്ങള്‍ കണ്ടു തുടങ്ങി. എല്ലാരും മുകളിലേക്കു ഓടുന്നതാണ് കണ്ടത് . മുന്നിലെ വഴിയാകേ ചെളിയും വെള്ളവും പാറയും നിറഞ്ഞിരിക്കുന്നു. വണ്ടി ഒരു വശത്തേക്ക് ഒതുക്കി പുറത്തേക്ക് ഇറങ്ങി. അന്നേരം മുതല്‍ ഈ വൈകുന്നേരം വരെയും കൈ മെയ് മറന്നു സ്വന്തക്കാരെ ആരെയോ തിരയുമ്പോലെ ഞാനെന്തിനാകും ഇവിടെ ഇവര്‍ക്കൊപ്പം... 
ചെളിയിലും മണ്ണിലും കുതിര്‍ന്ന എത്ര മനുഷ്യരേ ഇതിനകം എടുത്തുയര്‍ത്താന്‍ സഹായിച്ചു . അറിയില്ല. ചോരയും , കണ്ണീരും ചെളിയും പുരണ്ട വസ്ത്രങ്ങള്‍ ഒരു യുദ്ധഭൂമിയില്‍ പൊരുതിനില്‍ക്കുന്നവന്റെ രൂപം സൃഷ്ടിക്കുന്നു. 
കൈകള്‍ നഷ്ടമായ, തല തകര്‍ന്ന , തല തന്നെ നഷ്ടമായ സ്ത്രീകള്‍, പുരുഷന്മാര്‍ , കുട്ടികള്‍ , മൃഗങ്ങള്‍ .... വയ്യ തല മരവിച്ചിരിക്കുന്നു. 
കുതിച്ചു പാഞ്ഞുപോയ മഴവെള്ളം കൈകളില്‍ കോരിയെടുത്തുപോയത് ആരുടെയോ ഒക്കെ പ്രതീക്ഷകള്‍ ,സ്വപ്നങ്ങള്‍, ജീവിതങ്ങള്‍ .... 
ഇക്കാണുന്ന കുഞ്ഞിനെ പോലെ അനാഥമാക്കപ്പെട്ട എത്ര മനുഷ്യരാണ് ഒറ്റ രാത്രികൊണ്ടു ഉണ്ടാകപ്പെട്ടത്. 
ആരോ വച്ച് നീട്ടിയ കുപ്പിവെള്ളം ആര്‍ത്തിയോടെ കുടിക്കുമ്പോള്‍ ആരുടെയോ ശബ്ദം മുകളില്‍ നിന്നും കേള്‍ക്കുന്നു 
“ഇവിടെ ആരോ ഉണ്ട് . മരിച്ചിട്ടില്ല. ശബ്ദം കേള്‍ക്കാം . ഓടി വരൂ. “
കൈകളില്‍ ഇരുന്ന വെള്ളക്കുപ്പി വലിച്ചെറിഞ്ഞു മുകളിലേക്കു ഓടുമ്പോള്‍ മനസ്സ് പ്രാര്‍ത്ഥിച്ചു ... ജീവനുണ്ടായിരിക്കണേ.....
@ബിജു ജി നാഥ് വര്‍ക്കല

No comments:

Post a Comment