Sunday, November 30, 2025

കൊക്കോതമംഗലത്തിന്റെ ചരിത്രം അഥവാ കോതറാണിയും കൊക്കോത മംഗലവും..... സി. ഡി .തുമ്പോട്

 

കൊക്കോതമംഗലത്തിന്റെ ചരിത്രം അഥവാ കോതറാണിയും കൊക്കോത മംഗലവും(ചരിത്രം)

സി. ഡി .തുമ്പോട്

വില : 40 രൂപ

ചരിത്രം എന്നത് ഒരു പ്രഹേളികയാണ് . പലപ്പോഴായി മനുഷ്യര്‍ അടയാളപ്പെടുത്തി വച്ച അവരുടെ കാലം . അതിലൂടെ വരും തലമുറ അതറിയുന്നു മനസ്സിലാക്കുന്നു. ഫ്രാന്‍സ്, ഇന്തോനേഷ്യ, സ്പെയിന്‍ തുടങ്ങിയ ഇടങ്ങളിലെ ഗുഹകളില്‍ മുപ്പത്തയ്യായിരം വർഷം പഴക്കമുള്ള കോറിയിടലുകള്‍ (അവയ്ക്കു മുന്നെയും ഉണ്ടായിരിക്കാം പക്ഷേ അവ കണ്ടെത്തപ്പെടുകയുണ്ടായില്ല എന്നതിനാല്‍ നമുക്കു അറിയാനാകാതെ പോകുന്നു.) നമ്മോടു പറയുന്നതു മനുഷ്യചരിത്രം തന്നെയാണ് . കഴിഞ്ഞ ഏഴായിരത്തി അഞ്ഞൂറു വര്‍ഷങ്ങള്‍ക്ക് മുന്നെയുള്ള കോറിയിടലുകള്‍ വരെയാണ് നമുക്ക് അത്തരം സ്വതന്ത്രമായ ചിത്ര രചനകളെ കണ്ടെത്താനും അതിലൂടെ അവരുടെ ജീവിത രീതി മനസ്സിലാക്കാനും കഴിഞ്ഞിട്ടുള്ളത് . പിന്നീടുള്ളത് മനുഷ്യന്റെ ബൌദ്ധിക വളര്‍ച്ചയുടെ കാലമായിരുന്നു. ഇക്കാലത്താണ് മനുഷ്യര്‍ മനുഷ്യരെ അടക്കിഭരിക്കാനും അധികാരം കൈയ്യാളനും ചൂഷണം ചെയ്തു ജീവിക്കാനും പഠിച്ചു തുടങ്ങിയതും. അതിനുവേണ്ടി മാത്രം മതം മനുഷ്യരിലേക്ക് കടന്നു കയറുകയാണുണ്ടായത് . ദൈവം എന്ന ഇല്ലാ സങ്കല്‍പ്പത്തിന് കൂട്ട് പിടിച്ച് പുരോഹിതവര്‍ഗ്ഗം എന്ന ഒരു പുതിയ മനുഷ്യ ജാതി ഉണ്ടാകുകയും അവരിലൂടെ മറ്റ് മനുഷ്യര്‍ പല ജാതികളായി പിരിക്കപ്പെടുകയും ഉണ്ടായി. കാലം പലതും കടന്നു പോയി . അവരുടെ ചരിത്ര രചനകള്‍ക്ക് ഇപ്പോള്‍ പുതിയ മാനങ്ങള്‍ ഉണ്ടായി. സത്യസന്ധമായ ചരിത്രഘടന രേഖപ്പെടുത്തുക എന്നത് പലപ്പോഴും ഒരു വലിയ വയ്യാവേലിയായി അവര്‍ക്ക് അനുഭവപ്പെട്ടു . ചിലപ്പോള്‍ അവരുടെ കാലത്തിലെ മേല്‍പ്പറഞ്ഞ അധികാര വര്‍ഗ്ഗം അവയെ തങ്ങളുടെ അനുകൂലനങ്ങള്‍ ആയി കാണുകയും അതിനു വിരുദ്ധമാകുന്ന പ്രവര്‍ത്തികളെ ഉന്മൂലനം ചെയ്യുകയും ഉണ്ടായതില്‍ നിന്നുണ്ടായിട്ടുള്ള ഭയമാകാം അതിനു കാരണം. ഇന്നത്തെ സാഹചര്യം അതില്‍ നിന്നും തെല്ലും മാറ്റമില്ല എന്നു നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നതാണല്ലോ. പുതിയ ഭരണ നേതൃത്വം നടപ്പിലാക്കാന്‍ ശ്രമിക്കുന്ന വര്‍ഗ്ഗീയ അജണ്ടകളുടെ ഭാഗമായി പല ചരിത്രങ്ങളും വളച്ചൊടിക്കുകയോ നശിപ്പിക്കപ്പെടുകയോ ചെയ്യുന്നത് നമ്മുടെ കാലത്തില്‍ തന്നെ അനുഭവിക്കുന്നവരാണ് എന്നതിനാല്‍ കാര്യങ്ങള്‍ വ്യക്തമാകും എന്നു കരുതാം .

കേരളത്തിന്റെ ചരിത്ര വിഷയങ്ങളിലും ഇത്തരം പലതരം കീഴ്മേല്‍ മറിയലുകള്‍ ഉണ്ടായിട്ടുണ്ട് ഉണ്ടാകുന്നുമുണ്ട്. രാജഭരണകാലത്തും മറ്റും ഉള്ള സംഭവവികാസങ്ങളെ അടയാളപ്പെടുത്തിയിട്ടുള്ളവ പലതും ഇത്തരം കൈകടത്തലുകള്‍ക്ക് വിധേയമാകുകയോ നശിപ്പിക്കുകയോ ഒളിച്ചു വയ്ക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. അവയില്‍ ഒന്നാണ് തിരുവിതാംകൂറിലെ നെടുമങ്ങാട് പ്രദേശത്ത് നിലനിന്നിരുന്ന കോതറാണിയുടെ ഭരണകാലവും അതിന്റെ രേഖകളും. ഡി.സി.തുമ്പോടെന്ന ചരിത്രന്വേഷിയുടെ കൊക്കോതമംഗലം ചരിത്രത്തിന്റെ അന്വേഷണങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്ന ഈ പുസ്തകത്തില്‍ ചരിത്രത്തില്‍ എന്നും തേച്ചുമായ്ക്കപ്പെട്ടു പോകുന്ന സവര്‍ണ്ണരല്ലാത്ത ജനതയുടെ ചരിത്രങ്ങളെ അടയാളപ്പെടുത്തുന്നു. തിരുവിതാംകൂര്‍ രാജ്യത്തെ നെടുമങ്ങാട് ദേശത്ത് പതിമൂന്നാം നൂറ്റാണ്ടിനും പതിനഞ്ചാം നൂറ്റാണ്ടിനും ഇടയില്‍ നിലനിന്ന കോതറാണിയുടെ  ചരിത്രം അത്തരത്തില്‍ മായ്ക്കപ്പെട്ട ഒന്നാണ്. പുലയ വംശത്തിലെ പ്രശസ്തരായ ഭരണാധികാരികള്‍ ഭരിച്ച ദേശങ്ങള്‍ നമുക്കുണ്ടായിരുന്നു. എട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ശങ്കരാചാര്യര്‍ പടര്‍ത്തിവിട്ട ഹിന്ദുമതമെന്ന ആശയവും തീയും ചുട്ടെരിച്ചത് ഇന്‍ഡ്യ എന്ന ഭൂവിഭാഗത്തിന്റെ തനതായ സംസ്കാരത്തെയും ചരിത്രത്തെയുമാണ്. കവികള്‍ക്കും എഴുത്തുകാര്‍ക്കും ഏറ്റവും ജനസമ്മതിയും പ്രശസ്തിയും ഉണ്ടായിരുന്ന ഒരു നാടിനെക്കുറിച്ച് നമുക്കിന്ന് സങ്കല്‍പ്പിക്കാന്‍ കഴിയുമോ ? രാജാക്കന്മാര്‍ മനസ്സറിഞ്ഞു നല്കിയിരുന്ന കൊട്ടാരവും ഭൂമിയും രത്നവും സ്വര്‍ണവും ഒക്കെ സുഭിക്ഷമായി ലഭിച്ചിരുന്ന കുറവ വര്‍ഗ്ഗത്തിലും മറ്റുമുള്ള അനവധി കവികള്‍ ഉണ്ടായിരുന്ന ഒരു നാട്ടിലേക്കാണ് ശങ്കരാചാര്യരുടെ പുതിയ മത ആശയവും ചാതുര്‍വര്‍ണ്യവും കടന്നു വരുന്നത്. സമാധാനത്തില്‍ ജീവിച്ചിരുന്ന ജനതയില്‍ നിന്നും തരം തിരിവുകള്‍ ഉള്ള മനുഷ്യരും മൃഗങ്ങളും ആയി അവര്‍ ഭിന്നിക്കപ്പെട്ടു . പതിനെട്ടാം നൂറ്റാണ്ടൊക്കെ ആയപ്പോള്‍ കുറേപ്പേര്‍ രക്ഷപ്പെടാന്‍ വേണ്ടി ക്രിസ്തുമതവും ഇസ്ലാം മതവും ഒക്കെ പൂകി . ചിലരൊക്കെ പോയിടത്തും ഇതുതന്നെ എന്നറിഞ്ഞു തിരികെ വന്നു. കോതറാണിയുടെ രാജഭരണം നഷ്ടമാകുന്നതും അവര്‍ കൊല്ലപ്പെടുന്നതും ജാതി വ്യവസ്ഥയുടെ വര്‍ദ്ധിച്ചു വന്ന പ്രഭാവം മൂലമാണ്. ആറ്റിങ്ങല്‍ ഭരിച്ചിരുന്ന നാട്ടുരാജാവ് തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ ബന്ധുജനം ആയിരുന്നു. കോതറാണിയുടെ അത്രപോലും ആള്‍ബലം ഇല്ലാതിരുന്ന അയാള്‍ , കോതറാണിയുടെ മകളുടെ മുടിയില്‍ ആകൃഷ്ടനായി അവളെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചെങ്കിലും പണവും പദവിയും ഗോത്രമേല്‍ക്കോയ്മയും കോതറാണിയെ ആ അഭ്യര്‍ത്ഥന നിരാകരിക്കാന്‍ പ്രേരിപ്പിച്ചു. ഇതില്‍ കോപിഷ്ഠനായ ആറ്റിങ്ങല്‍ രാജാവ് കോതറാണിയെ കീഴ്പ്പെടുത്തി മകളെ കൊണ്ട് പോകാന്‍ പട നയിച്ചു വന്നെങ്കിലും പരാജയപ്പെട്ടു . പക്ഷേ മേല്‍പ്പറഞ്ഞ ജാതി ഭൂതം തലയില്‍ കയറിയ കോതറാണിയുടെ സേനയിലെ നായര്‍ പടയാളികള്‍  ആറ്റിങ്ങല്‍ രാജാവിനെ സഹായിക്കുകയും കൂറുമാറി പ്രവര്‍ത്തിക്കുകയും ചെയ്തതോടെ ചതിയില്‍ കോതറാണി കൊല്ലപ്പെടുകയും ഇതിനെ തുടര്‍ന്നു മകള്‍ ആത്മഹത്യ ചെയ്യുകയും ചെയ്തു എന്നാണ് പുലയരുടെ ചരിത്രത്തില്‍ അന്നാട്ടുകാരുടെ വാമൊഴികളില്‍ ഇന്നും നിറയുന്ന വസ്തുത . പക്ഷേ കൊട്ടാരവും അതിലെ രേഖകളും സമ്പത്തുമെല്ലാം തിരുവിതാംകൂര്‍ കൊട്ടാരത്തിലേക്ക് മാറ്റപ്പെടുകയോ നശിപ്പിക്കപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്തു എന്നും ശേഷിപ്പുകളില്‍ രേഖപ്പെടുത്തപ്പെട്ട വസ്തുതകള്‍ പോലും തമിഴന്‍മാരുടെ കൊള്ള മൂലം നഷ്ടമായി എന്നും കരുതപ്പെടുന്നു. തന്റെ മകളുടെ തിരണ്ടു കല്യാണത്തിന് പങ്കെടുക്കാന്‍ ജാതി ഭ്രാന്ത് മൂലം വിസമ്മതിച്ച നായന്‍മാര്‍ക്ക് എതിരെ കോത റാണി പുറപ്പെടുവിച്ച ഒരു ശാസനം മാത്രമാണ് ഇന്ന് ഇങ്ങനെ ഒരു റാണി ഉണ്ടായിരുന്നു എന്നതിന്റെ തെളിവായി അവശേഷിപ്പിക്കുന്നത് എന്നതെത്ര ഖേദകരമായ വസ്തുതയാണ് .

ചരിത്രത്തിലെ ഇത്തരം  അറിയപ്പെടാത്ത ചരിത്രങ്ങള്‍ രേഖപ്പെടുത്താന്‍ ചരിത്രകാരന്‍മാര്‍ മുന്നോട്ട് വരണം എന്ന ശക്തമായ ഒരു അഭിപ്രായം ഈ പുസ്തകം വായിക്കുമ്പോള്‍ മനസ്സില്‍ ഉണ്ടാകുകയുണ്ടായി. കൂടുതല്‍ വായിക്കപ്പെടേണ്ടതാണ് എഴുതപ്പെടേണ്ടതാണ് നമ്മുടെ ശരിക്കുള്ള ചരിത്രങ്ങള്‍ . ഇന്ത്യ എന്നത് ദ്രാവിഡ ദേശം ആയിരുന്നു . ഇന്നത് അങ്ങനെ അല്ലാതെ ആകുന്നു. ലോകഭാഷകളില്‍ ഏറ്റവും പഴയത് ദ്രാവിഡ ഭാഷ ആണ്. ഏറ്റവും പഴയ സംസ്കാരങ്ങളില്‍ ഒന്നും . പക്ഷേ അവയെ നാം തമസ്കരിക്കുന്നു കാരണം ദ്രാവിഡന്‍ എന്നാല്‍ രാക്ഷസന്‍ ആണല്ലോ. നല്ല വായന സമ്മാനിച്ച ഒരു പുസ്തകം . ഇന്നിത് ലഭ്യമല്ല എന്ന അറിവും ഖേദകരം തന്നെ. സസ്നേഹം ബിജു.ജി നാഥ് വര്‍ക്കല

ബീജ ബാങ്കിലെ പെൺകുട്ടി. ....ജി.ആർ.ഇന്ദുഗോപൻ

ബീജ ബാങ്കിലെ പെൺകുട്ടി (നോവലെറ്റുകൾ)
ജി.ആർ.ഇന്ദുഗോപൻ
സൈകതം ബുക്സ്
വില: ₹ 70.00


ജീവിതഗന്ധിയായ കഥാപരിസരങ്ങൾ വളരെ കുറവാണിന്ന് വായനകളിൽ. ഒരു പക്ഷേ, എഴുതുവാൻ ഒന്നും ബാക്കിയാകാതെ പോയെന്ന ധാരണപ്പിശകോ അതല്ലെങ്കിൽ എഴുതിപ്പിടിപ്പിക്കാൻ അറിവില്ലാതെ പോകുന്നതോ ന്താകാം കാരണമെന്നറിയില്ല. സ്വയം വലിയ എഴുത്തുകാർ എന്നു നടിക്കുന്ന ചിലരൊക്കെ ഒരു പുസ്തകം പോലും വായിക്കാൻ സമയം ഇല്ലാത്തത്ര തിരക്കാർന്ന എഴുത്തുകാരാണ് എന്നത് ഒരു വലിയ യാഥാർത്ഥ്യമാണ്. സ്വന്തം രചനകൾ എങ്കിലും വായിച്ചിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നത് വായനക്കാരാണ്. 

'ജി. ആർ ഇന്ദുഗോപ'ൻ്റെ, "ബീജ ബാങ്കിലെ പെൺകുട്ടി" എന്ന പുസ്തകം വായനക്കെടുക്കുമ്പോൾ ഉള്ളിൽ ഈ എഴുത്തുകാരൻ്റെ കൊല്ലപ്പാട്ടി ദയ ,വാട്ടർബോഡി എന്നീ പുസ്തകങ്ങൾ വായിച്ച ഓർമ്മതികട്ടിവരുന്നുണ്ടായിരുന്നു. ആ വായനകളുടെ സുഗന്ധവും മേന്മയും ഉൾക്കൊണ്ടു കൊണ്ടാണ് ഈ നോവലെറ്റ് വായനയ്ക്കായെടുത്തത്. 

രണ്ടു നോവലെറ്റുകൾ അടങ്ങിയതാണീ പുസ്തകം. 'പാശം' എന്ന ആദ്യത്തെ നോവലെറ്റ്  പുതുമയുള്ള ഒരു പകയുടെ, പ്രതികാരത്തിൻ്റെ കഥയാണ് പറയുന്നത്. പൊതുവിലായ് കണ്ടുവരുന്ന പ്രതികാര കഥകൾക്ക് പകരം വ്യത്യസ്ഥമായ ഒരു പ്ലോട്ട് ഇന്ദുഗോപൻ സമ്മാനിക്കുന്നു. കഥയിലെ കഥയില്ലായ്മയെ റദ്ദ് ചെയ്തു കൊണ്ട്  രുദ്രൻ പിള്ളയും ചക്രപാണിയും വായനക്കാരെ സമീപിക്കുന്ന അനുഭവം. തികച്ചും സാധാരണമായി പറഞ്ഞു പോകാവുന്ന ഒരു വിഷയത്തെ ചടുലമായ ആകാംഷയിൽ നിർത്തി അവസാനം വരെ നടത്താൻ എഴുത്തുകാരനു കഴിഞ്ഞിരിക്കുന്നു. പറഞ്ഞു നീട്ടാതെ കുറുക്കിപ്പറയുന്ന തന്ത്രത്തിൽ എഴുത്തുകാരൻ നല്ല കൈയ്യടക്കം പാലിച്ചു. 
ബീജ ബാങ്കിലെ പെൺകുട്ടി എന്ന കഥയിൽ വിഷയദാരിദ്രതയല്ല കാണുന്നതെങ്കിലും അത് ഒരു സാധാരണ വായിച്ചു പോകുന്ന കഥാ  പരിസരമായി മാറിപ്പോയി. സീരിയലുകൾക്കും സിനിമകൾക്കും വേണ്ടി എഴുതുന്ന തിരക്കഥകളുടെ ഔട്ട് ലൈൻ പോലെ ഒരു കഥയായിരുന്നു അത്. അടുത്ത നിമിഷങ്ങളിൽ എന്താണ് സംഭവിക്കുക എന്നത് വ്യക്തമായറിയിക്കുന്ന വായന. പ്രത്യേകതകൾ നല്കാനില്ലാതെ പോയ വായന.

വളരെ ലഘുവായ വായനകൾ തന്ന രണ്ടു നോവലെറ്റുകൾ. അധികം സമയം നല്കാതെ അടച്ചു വയ്ക്കാൻ കഴിയുന്നതും ഓർത്തു വയ്ക്കാൻ കൂടുതലൊന്നും സമ്മാനിക്കാത്തതും എന്നാൽ വിരസമല്ലാത്തതുമായ വായന സമ്മാനിച്ച ഒരു പുസ്തകമാണിത്. സസ്നേഹം ബിജു.ജി.നാഥ് വർക്കല

Saturday, November 29, 2025

അവശേഷിച്ച പ്രണയത്തിന്റെ അസ്ഥികള്‍

 അവശേഷിച്ച പ്രണയത്തിന്റെ അസ്ഥികള്‍ 



മഴപെയ്തു തോര്‍ന്നൊരാ മണ്ണിന്റെ മാറില്‍
ചാലുകള്‍ പോലെ വിഷാദത്തിന്‍ രേഖകള്‍ 
തണുവാര്‍ന്ന കാറ്റിന്‍ കരങ്ങളില്‍ മണക്കുന്നു 
പ്രിയതേ, നിന്‍ കാച്ചെണ്ണ ഗന്ധമെന്‍ ചുറ്റിനും. 

ഒരു ഗദ്ഗദം വന്നു കുരുങ്ങുന്നു തൊണ്ടയില്‍ 
പിടയുന്നു പുറംപാളി പൊട്ടിച്ചു ചിതറുവാന്‍.
മണ്ണില്‍ പുതഞ്ഞു കിടക്കുമീ പാദസരത്തിന്‍
മണികള്‍ നീ, ഓര്‍മ്മയായ് കൊണ്ടുപോയോ. 

അന്നൊരു നിലാപെയ്യും രാത്രിയില്‍ നിന്നുടെ 
കണങ്കാല്‍ മടിയില്‍ വച്ചണിയിച്ചതോര്‍ക്കുന്നു.
പിന്നീടൊരിക്കലും കേട്ടതില്ലോര്‍മ്മയില്‍ നിന്‍ 
മണികള്‍ കിലുങ്ങാത്ത രാവുകള്‍ പകലുകള്‍. 

പ്രണയനിമിഷങ്ങള്‍ തന്‍ പരിപൂര്‍ണ്ണ ബിന്ദുവില്‍ 
നിന്നുടല്‍ താളങ്ങളറിയിച്ചൊരാ മണികിലുക്കം. 
മിഴികളടച്ചു ഞാന്‍ കൊതിയോടെ കാത്തോരാ 
സുഖമുള്ള ഓര്‍മ്മകള്‍ തച്ചുടച്ചിന്നീ ഭൂമി. 

യാത്ര പറയുവാന്‍ പോലും കഴിയാതെ നീ 
പോയ്മറഞ്ഞിന്നെത്ര നാളുകള്‍ കഴിയുന്നു.  
ഈ മണ്ണിനുള്ളില്‍ എവിടെയോ നിന്നുടെ 
ഹൃദയം മിടിക്കുന്നതോര്‍ക്കുന്നു പിടയുന്നു. 

കൂട്ടുപോയ് തോഴനു വയ്യായ്മ വന്നപ്പോള്‍
പെട്ടുപോയ് രാവും കടന്നുപോകുമ്പോള്‍. 
ഒറ്റയ്ക്ക് നീ വീടിനുള്ളില്‍ കഴിഞ്ഞ ഭയാശങ്ക
രാവേറെ പങ്കുവച്ചതോര്‍ക്കുന്നു തകരുന്നു.   

എന്നെയീ മണ്ണില്‍ ഏകാന്തം ഉപേക്ഷിച്ച് 
പ്രളയമേ നീ എന്‍ ജീവനുമെടുത്തഹോ!.
ഇമ്മണ്ണില്‍ ഞാനിന്നേകനായ് എന്‍ പ്രിയേ
കഠിനം നിന്‍ വേര്‍പാട് നല്‍കുമീ വേദന.  
@ബിജു ജി നാഥ് വര്‍ക്കല

വെയില്‍ ഉരുകിയ നിഴലുകള്‍

വെയില്‍ ഉരുകിയ നിഴലുകള്‍ 



“കണ്ടിരുന്നോ...”
അയാളുടെ ചോദ്യം കേള്‍ക്കാത്ത പോലെ നില്‍ക്കാനെ കഴിയുമായിരുന്നുള്ളൂ. കണ്‍മുന്നില്‍ വെറും തറയില്‍ ചടഞ്ഞിരുന്നു കരയുന്ന ആ കുഞ്ഞിന്റെ കരച്ചില്‍ അത്രയ്ക്കും മനസ്സിനെ അലട്ടുന്നുണ്ടായിരുന്നു .
ഒന്നാലോചിച്ചാല്‍ എത്ര വേഗത്തിലാണ് മനുഷ്യര്‍ അനാഥരാകുന്നത്! 
വേറിട്ടുപോകുന്ന ജീവിതങ്ങള്‍ . ഒരു മാത്രയില്‍ തച്ചുടയ്ക്കുന്ന ജന്മങ്ങള്‍. 
എന്തിനാകും പിന്നേയും ആര്‍ത്തിപൂണ്ട് പായുന്നത് നാമൊക്കെ . 
കഴിഞ്ഞ കുറേയേറെ മണിക്കൂറുകള്‍ ആയി ഈ ചെളിപുരണ്ട മണ്ണില്‍ ഇങ്ങനെ അലഞ്ഞു നടക്കുന്നു. പോകേണ്ട വഴി മറന്ന്, ചെയ്യേണ്ട കടമ മറന്നുകൊണ്ട് ഈ അപരിചിതമായ ഇടത്തില്‍ ഞാനെന്തിനാകും ഇങ്ങനെ വേദനപ്പെട്ടു നില്‍ക്കുന്നത് . 
ദൂരെ നഗരത്തിലെ സുഹൃത്തിനെ കാണാന്‍ വേണ്ടിയാണ് തിരക്കുകള്‍ മാറ്റി വച്ച് ഇന്നലെ വൈകിട്ടോടെ യാത്ര തുടങ്ങിയത് . ഒറ്റയ്ക്കുള്ള ഡ്രൈവ് ഒരു ഹരമാണ് . പ്രത്യേകിച്ചും രാത്രിയുടെ ഏകാന്തതയിലൂടെ ഗസലുകള്‍ കേട്ടുകൊണ്ടുള്ള യാത്ര. പോരാത്തതിന് കോരിച്ചൊരിയുന്ന മഴ കൂടിയുണ്ട്. അതിനാല്‍ത്തന്നെ വഴികള്‍ ശൂന്യമാണെന്ന ഒരു സന്തോഷം ഇത്തരം യാത്രകള്‍ക്ക് കൂട്ടാകാറുണ്ട്. 
പതിവിന് വിരുദ്ധമായി രാത്രി അവസാനിക്കുന്ന നേരം ആ മലയോര ഗ്രാമത്തിന്റെ അടുത്തേക്ക് എത്തുംതോറും ഒരു ഭീകരത അനുഭവപ്പെട്ടു തുടങ്ങിയത് അസ്വസ്ഥത ഉണര്‍ത്തി. ഇത് പതിവുള്ളതല്ലല്ലോ എന്നോര്‍ത്തുകൊണ്ടു മുന്നോട്ട് തന്നെ യാത്ര തുടരുകയായിരുന്നു. 
സൈറനിട്ടു ചീറിപ്പായുന്ന ആംബുലന്‍സുകള്‍ , വാഹനങ്ങള്‍ പൊടുന്നനെയാണ് അവ വഴിമുടക്കിയതുപോലെ മുന്നില്‍ തെളിഞ്ഞു തുടങ്ങിയത്. ഇത്രയധികം വണ്ടികള്‍ .....
ഒട്ടൊരു ആശങ്കയോടെ മുന്നിലേക്ക് ചെല്ലും തോറും വഴി തടയുമ്പോലെ ആള്‍ക്കൂട്ടങ്ങള്‍ കണ്ടു തുടങ്ങി. എല്ലാരും മുകളിലേക്കു ഓടുന്നതാണ് കണ്ടത് . മുന്നിലെ വഴിയാകേ ചെളിയും വെള്ളവും പാറയും നിറഞ്ഞിരിക്കുന്നു. വണ്ടി ഒരു വശത്തേക്ക് ഒതുക്കി പുറത്തേക്ക് ഇറങ്ങി. അന്നേരം മുതല്‍ ഈ വൈകുന്നേരം വരെയും കൈ മെയ് മറന്നു സ്വന്തക്കാരെ ആരെയോ തിരയുമ്പോലെ ഞാനെന്തിനാകും ഇവിടെ ഇവര്‍ക്കൊപ്പം... 
ചെളിയിലും മണ്ണിലും കുതിര്‍ന്ന എത്ര മനുഷ്യരേ ഇതിനകം എടുത്തുയര്‍ത്താന്‍ സഹായിച്ചു . അറിയില്ല. ചോരയും , കണ്ണീരും ചെളിയും പുരണ്ട വസ്ത്രങ്ങള്‍ ഒരു യുദ്ധഭൂമിയില്‍ പൊരുതിനില്‍ക്കുന്നവന്റെ രൂപം സൃഷ്ടിക്കുന്നു. 
കൈകള്‍ നഷ്ടമായ, തല തകര്‍ന്ന , തല തന്നെ നഷ്ടമായ സ്ത്രീകള്‍, പുരുഷന്മാര്‍ , കുട്ടികള്‍ , മൃഗങ്ങള്‍ .... വയ്യ തല മരവിച്ചിരിക്കുന്നു. 
കുതിച്ചു പാഞ്ഞുപോയ മഴവെള്ളം കൈകളില്‍ കോരിയെടുത്തുപോയത് ആരുടെയോ ഒക്കെ പ്രതീക്ഷകള്‍ ,സ്വപ്നങ്ങള്‍, ജീവിതങ്ങള്‍ .... 
ഇക്കാണുന്ന കുഞ്ഞിനെ പോലെ അനാഥമാക്കപ്പെട്ട എത്ര മനുഷ്യരാണ് ഒറ്റ രാത്രികൊണ്ടു ഉണ്ടാകപ്പെട്ടത്. 
ആരോ വച്ച് നീട്ടിയ കുപ്പിവെള്ളം ആര്‍ത്തിയോടെ കുടിക്കുമ്പോള്‍ ആരുടെയോ ശബ്ദം മുകളില്‍ നിന്നും കേള്‍ക്കുന്നു 
“ഇവിടെ ആരോ ഉണ്ട് . മരിച്ചിട്ടില്ല. ശബ്ദം കേള്‍ക്കാം . ഓടി വരൂ. “
കൈകളില്‍ ഇരുന്ന വെള്ളക്കുപ്പി വലിച്ചെറിഞ്ഞു മുകളിലേക്കു ഓടുമ്പോള്‍ മനസ്സ് പ്രാര്‍ത്ഥിച്ചു ... ജീവനുണ്ടായിരിക്കണേ.....
@ബിജു ജി നാഥ് വര്‍ക്കല

Wednesday, November 26, 2025

ചിത്രശലഭങ്ങള്‍

ചിത്രശലഭങ്ങള്‍ 

കൊക്കൂൺ പൊട്ടിച്ച് ശലഭങ്ങള്‍ പറക്കുന്ന താഴ്വര !
നിദ്ര തന്‍ ഏതോ യാമങ്ങളില്‍ 
കണ്ണുകള്‍ തുറക്കുമ്പോള്‍ കാണാമെനിക്കത് 
ചുറ്റും നൃത്തം വയ്ക്കുന്നത്.

നോക്കൂ, 
നിങ്ങള്‍ അവയെ കണ്ടിട്ടുണ്ടോ ?
ശലഭച്ചിറകുകളുടെ വര്‍ണ്ണങ്ങള്‍... 
പൂമ്പൊടി നുകരുന്ന കൗശലത. 
എത്ര മൃദുലമായണവ ദളങ്ങളില്‍ പാദമമര്‍ത്തുന്നത് !!
പൂവുപോലും കൊതിച്ചുപോകുന്ന സ്നിഗ്ദ്ധത.

തേന്‍ നുകരുമ്പോള്‍ പൂവറിയാതെ ചുരത്തുന്നു. 
അമ്മ കുഞ്ഞിനു പാലൂട്ടുന്നത് പോലെ.
ശലഭചിറകുകള്‍ വിറ കൊള്ളുമ്പോൾ '
പൂവ് പുഞ്ചിരിച്ചു തുടങ്ങുകയായി . 

പൂവും ശലഭവും തമ്മില്‍ എത്ര പെട്ടെന്നാണ് പ്രണയപ്പെടുന്നതെന്ന് നോക്കൂ!

ജീവിതത്തിന്റെ വസന്തങ്ങളില്‍ 
പൂക്കളും ശലഭങ്ങളും തമ്മിലൊരു ബന്ധമുണ്ട് . 
ക്ഷണനേരത്തേക്ക് മാത്രമായല്ലത്. 
വിറപൂണ്ട ശലഭച്ചിറകുകള്‍ വീശി,
ദളങ്ങളില്‍ പാദമമര്‍ത്തി,  
കൊതിതീരും വരെ മധു നുകര്‍ന്ന് 
ശലഭം യാത്രയാകുമ്പോള്‍ 
പൂക്കള്‍ കണ്ണുനീര്‍ പൊഴിക്കുന്നതെന്തിനാകും.?
@ബി.ജി.എന്‍ വര്‍ക്കല

Thursday, November 20, 2025

പുരുഷാരവം.........എഡിറ്റര്‍ : സി പി അനില്‍കുമാര്‍

*പുരുഷാരവം(കഥകള്‍)

എഡിറ്റര്‍ : സി പി അനില്‍കുമാര്‍

പ്രസാധനം : മാക്സ് ബുക്സ്

വില : 270 രൂപ*

 

പന്ത്രണ്ടു കഥകള്‍ അടങ്ങിയ ഒരു സമാഹാരമാണ്  പുരുഷാരവം . എഴുത്തുകാരനായ സി പി അനില്‍കുമാര്‍ സമാഹരിച്ച ഈ കഥകള്‍ മാക്സ് ബുക്സിലൂടെ വായനക്കാരിലെത്തുമ്പോള്‍ ഇതിനൊരു സവിശേഷത ഉള്ളതായി പ്രകടിപ്പിക്കാന്‍ ശ്രമിച്ചിട്ടുള്ളത്  ഇപ്പോള്‍ ട്രെന്‍ഡ് ആയിട്ടുള്ള ലിംഗ വിഭജിത സാഹിത്യ ശാഖാവത്കരണത്തിനെ ഉപയോഗപ്പെടുത്തിയ ഒന്നായിട്ടാണ് . സ്ത്രീ കഥാകാരികളുടെ അല്ലെങ്കില്‍ കവയിത്രികളുടെ കവിതകള്‍ മാത്രം അടങ്ങിയ പുസ്തകം ഇറക്കുന്നവരും പ്രവാസ എഴുത്തുകാരുടെ മാത്രം കഥകളോ കവിതകളോ ഇറക്കുന്നവരും സോഷ്യല്‍ മീഡിയ പ്രത്യേകിച്ചു ഫേസ് ബുക്ക് കവികള്‍ അല്ലെങ്കില്‍ കഥാകാരുടെ പുസ്തകങ്ങള്‍ ഇറക്കുന്നവരും ഒക്കെ അരങ്ങ് കയ്യടക്കുന്ന കാലം. പുസ്തകം ഇറക്കുന്നതിന്റെ പേരില്‍ രചനകള്‍ വാങ്ങുന്നതിനൊപ്പം പണം കൂടി വാങ്ങുന്നവര്‍ മുതല്‍ ഇറക്കുന്ന പുസ്തകത്തിന്റെ പത്തു കോപ്പി എങ്കിലും വാങ്ങണം എന്നു നിയമം പറയുന്നവര്‍ വരെ ഉള്ള സാഹിത്യ ലോകം . എഴുത്തുകാരെ ഉദ്ധരിപ്പിക്കാന്‍ വേണ്ടി ആണെന്നോരു സാമൂഹ്യ സേവന വാഗ്ദാനം നടത്തി ഇറക്കുന്ന പുസ്തകത്തിന്റെ ചിലവുകള്‍ ഒക്കെ കൈ നനയാതെ കിട്ടുകയും ഒപ്പം ഒരു വരുമാനമാര്‍ഗ്ഗമായി ഇതിനെ കണ്ടു സ്വന്തം പബ്ലീഷിങ് കമ്പനി പോലും തുടങ്ങുന്ന എഴുത്തുകാര്‍ കം പ്രസാധകര്‍ . മലയാള സാഹിത്യം ഇന്ന് വല്ലാതെ പൂത്തുലഞ്ഞു നില്‍ക്കുകയാണല്ലോ. പുതുമ ഒട്ടും തന്നെ ഇല്ലാത്ത ഒരു കാര്യമാണ് പുരുഷ എഴുത്തുകാരുടെ മാത്രം കഥകള്‍ അല്ലെങ്കില്‍ കവിതകള്‍ ഉള്‍പ്പെടുത്തിയ ഒരു പുസ്തകം എന്നത് . കാരണം പുരുഷ കേന്ദ്രീകൃത സാഹിത്യ ലോകത്ത് വനിതകള്‍ക്കുള്ള സ്ഥാനം എന്തെന്നത് അധികം വിശദീകരിക്കേണ്ട ഒന്നായി തോന്നുന്നില്ല. ഇപ്പോഴത്തെ പുതിയ ട്രെന്‍ഡ് എന്നത് ആയിരം കോഴിക്ക് അരക്കാട എന്ന ചൊല്ലിനെ സൂചിപ്പിക്കും പോലെ പത്തു പുരുഷന്‍മാര്‍ക്കിടയില്‍ ഒന്നോ രണ്ടോ സ്ത്രീകള്‍ പ്രതിഷ്ടിക്കപ്പെടുകയും പുരോഗമനം എന്നൊരു ആര്‍പ്പ് വിളി ഉയരുകയും ചെയ്യുന്ന കാഴ്ചകള്‍ ആണ് . അതല്ലാതെ ലിംഗ നീതി എന്നൊരു സംഗതി സമൂഹത്തിലെ ഒരു തുറയിലും ഈ നൂറ്റാണ്ടിലും ഉണ്ടെന്ന് തോന്നുന്നില്ല. ചില വാര്‍ഷിക പതിപ്പുകളും വിശേഷാല്‍ പതിപ്പുകളും ഒക്കെ കണ്ടാല്‍ പെണ്ണുങ്ങള്‍ ഒന്നും എഴുതാന്നില്ല എന്നൊരു തോന്നല്‍ ഉണ്ടാകും. എന്തായാലും ഇത്തരം ബിസിനസ് സാധ്യതയിലെ ജയപരാജയങ്ങള്‍ കണക്കിലെടുത്തുകൊണ്ടാകണം *മാക്സ് ബുക്സ്, സി പി അനില്‍കുമാറിലൂടെ പുരുഷാരവം* എന്ന ഈ പുസ്തകം ഇറക്കിയതെന്ന് കരുതുന്നു.

മികച്ച ഒരു എഴുത്തുകാരന്‍ എന്നത് പോലെ നല്ലൊരു വായനക്കാരനും എഡിറ്ററും ആണ് സി പി അനില്‍കുമാര്‍. അദ്ദേഹത്തിന്റെ , കഥകളുടെ തിരഞ്ഞെടുപ്പും എഡിറ്റിങ്ങും അതിനാല്‍ തന്നെ വളരെ നല്ല ഒരു വായനാനുഭവം സമ്മാനിച്ചു എന്നത് സന്തോഷകരം തന്നെ . *രൂപനിര്‍മ്മാണം* എന്ന *വി ദിലീപി*ന്റെ കഥയാണ് ആദ്യത്തേത് . മാനവ ചരിത്രത്തില്‍ ദൈവങ്ങളുടെ വരവും രൂപ പരിണാമങ്ങളും വളരെ കൌതുകകരമായ ഒരു സംഗതിയാണ്. ഒരുപക്ഷേ ലോകത്തെ ഇത്രയും നല്ലൊരു വ്യവസായം തുടങ്ങി വച്ച ആ പൂര്‍വ്വമനുഷ്യര്‍ മനുഷ്യകുലം ഉള്ള കാലം കഴിഞ്ഞും ഓര്‍ക്കപ്പെടുക തന്നെ ചെയ്യും. ദൈവങ്ങള്‍ എങ്ങനെ ഉരുവായി എന്നതിന്റെ ഒരു നോക്കിക്കാണല്‍ ആണ് ഈ കഥ കൈകാര്യം ചെയ്യുന്ന വിഷയം. നിരീശ്വരന്‍ എന്ന നോവലിന്റെ ഓര്മ്മ ഇതിന്റെ വായനയില്‍ ഉണ്ടായി എന്നത് വിഷയത്തിന്റെ സാമ്യത കൊണ്ടാകാം. *രമണനും മദനനും* എന്ന *വി എച്ച് നിഷാദി*ന്റെ കഥയാണ് അടുത്തത് . എക്കാലത്തും കണ്ടു വരുന്ന ദുരഭിമാന കൊലയുടെ ഒരു ആവര്‍ത്തനം മാത്രമാണു ഇക്കഥ . ഇതില്‍ പുതുമയായി ഒന്നും ഇല്ലായിരുന്നു എന്നത് നിരാശ തന്നു . മകളുടെ കാമുകനെ അച്ഛന്‍ പോലീസ് വെടിവച്ച് കൊല്ലുന്നതൊക്കെ ഇന്നും നമ്മുടെ സിനിമകളും എഴുത്തുകാരും പുതിയ വിഷയമായി കരുതുന്നുണ്ടല്ലോ എന്നൊരു അതിശയവും ഉണ്ടായി. *ജേക്കബ് എബ്രഹാം* എഴുതിയ *ഹിപ്പി പ്രേതം* ആയിരുന്നു അടുത്ത കഥ . പഴയകാല എജുത്തുകാരുടെ പ്രേതം വിട്ടുപോകാത്ത ഒരാള്‍ ആകണം എജുത്തുകാരന്‍ എന്നു തോന്നിപ്പിച്ചു വായനയില്‍. സക്കറിയയുടെ ഒക്കെ ഭാഷാരീതികളെ കടം എടുത്ത പോലെ അനുഭവിച്ചു. നാടന്‍ ജീവിത പരിസരങ്ങളുടെ കാഴ്ചയായിരുന്നു കഥ കൈ കൈകാര്യം ചെയ്തത് . കഥാ നായകനില്‍ ആയാലും പ്രേതവും ആയുള്ള അന്യന്‍ കളിയെ വേണ്ട വിധം പ്രകടിപ്പിക്കാന്‍ എഴുത്തുകാരന് കഴിഞ്ഞിട്ടില്ല എന്നൊരു പോരായ്മ ഒഴിച്ച് നിര്‍ത്തിയാല്‍ കഥ നല്ലതാണ് . വായനാസുഖം ഉണ്ട്. *സുദീപ് ടി ജോര്‍ജ്ജ്* എഴുതിയ *ആമ* എന്ന കതയായിരുന്നു അടുത്തത് . പതിവ് ഈ പാറ്റേണ്‍ കഥകളിലേക്ക് വഴുതി വീണുപോകും എന്നു പലപ്പോഴും സംശയിച്ചു പോയെങ്കിലും കൈയ്യടക്കത്തോടെ കൈകാര്യം ചെയ്ത നല്ല ഒരു കഥ തന്നെയായിരുന്നു ഇത്. മനുഷ്യരുടെ നിസ്സഹായതയും കുടിലതയും ഒക്കെ നല്ല രീതിയില്‍ അവതരിപ്പിക്കാന്‍ എഴുത്തുകാരന് കഴിഞ്ഞിരിക്കുന്നു. *ബാര്‍ബേറിയന്‍* എന്ന, *അമല്‍* എഴുതിയ കതയായിരുന്നു അഞ്ചാമത്തേത് . ആധുനിക സോഷ്യല്‍ മീഡിയാ മാധ്യമങ്ങള്‍ ഉരുട്ടിത്തരുന്ന വാര്‍ത്തകളും വിശേഷങ്ങളും പറഞ്ഞും പങ്ക് വച്ചും ജീവിക്കുന്ന മനുഷ്യര്‍ യാഥാര്‍ത്യങ്ങളുടെ മുന്നില്‍ അകപ്പെടുമ്പോഴുണ്ടാകുന്ന അവസ്ഥകളെ അവതരിപ്പിക്കുന്ന ഒരു കഥയാണ് ഇതില്‍ ഉള്ളത് . കേരളം എന്ന ഇട്ടാവട്ടത്തിന് പുറത്തേക്ക് രാജ്യത്തിന് തന്നെ വെളിയിലേക്ക് വരുമ്പോള്‍ ആണ് ഇത്തരം മനുഷ്യരുടെ കാഴ്ചകള്‍ക്കും ചിന്തകള്‍ക്കും സാരമായ പരിക്കുകള്‍ സംഭവിക്കുന്നതെന്ന് ഇക്കഥ സൂചിപ്പിക്കുന്നു. *വാട്ടീസാല്‍ബി* എന്ന *അജിജേഷ് പച്ചാറ്റി*ന്റെ കഥ വായനയില്‍ സന്തോഷം നല്കിയ ഒന്നായിയരുന്നു.കഥ വായിക്കുമ്പോള്‍ തന്നെ അതില്‍ നിന്നും വായനക്കാരന്‍ അകന്നു മറ്റേതോ ലോകത്തേക്ക് സഞ്ചരിക്കുകയും എന്നാല്‍ ഇതൊരു കതയാണല്ലോ എന്നു തോന്നിപ്പിക്കുകയും ചെയ്യുന്ന ഒരു കഥയാണ് ഇത്. *അഗ്രേപശ്യാമി* എന്ന കഥയിലൂടെ *പ്രദീപ് കൂവേരി* ആശയങ്ങളുടെ പരസ്പര സംഘട്ടനങ്ങള്‍ക്കിടയിലും രക്തബന്ധങ്ങളും വ്യെക്‍തിബന്ധങ്ങളും തമ്മിലുള്ള ഇഴപൊട്ടാത്ത ചില കെട്ടുപാടുകള്‍ ഉണ്ടെന്നതും ഇവ അവരെ എങ്ങനെയൊക്കെ മാനസികമായും സാമൂഹികമായും ഉള്ള ചുറ്റുപാടുകളില്‍ അതിജീവനം സാധ്യമാക്കുമെന്നും ഒക്കെയുള്ള ഒരന്വേഷണം ആയി വായിക്കാന്‍ കഴിയും .

*ഒരു മീശയുടെ രണ്ടു കരകള്‍* എന്ന *പി എസ് റഫീഖിന്റെ* കഥ വായിച്ചിട്ടുള്ളതും കണ്ടിട്ടുള്ളതുമായ സ്ഥിരം പട്ടാളക്കാരുടെ ഭാവങ്ങളില്‍ നിന്നൊക്കെ മാറി മറ്റൊരു കഥാപാത്രമാണ്. പട്ടാളക്കാരന്‍ ആണ് കഥയെ നയിക്കുന്നതെങ്കിലും രാഷ്ട്രീയ സാമൂഹിക സാമ്പത്തിക വ്യേവഹാരങ്ങളിലൂടെയുള്ള ഒരു നിഴല്‍ യാത്രയാണ് ഇക്കഥ എന്നു പറയാം. അതിനാല്‍ത്തന്നെ സൂക്ഷ്മമായി ശ്രദ്ധിക്കാതിരുന്നതിനാല്‍ തുടക്കവും ഒടുക്കവും തമ്മില്‍ ഒരു സ്വരച്ചേര്‍ച്ചയില്ലായ്മ കഥയില്‍ സംഭവിക്കുന്നുണ്ട് . പണത്തിന് മേലെ പരുന്തും പറക്കില്ല എന്ന ചൊല്ലിന്റെ അനുസ്മരണം ആണ് *ചാരുമാനം* എന്ന കഥയുടെ സാരം. *പ്രിന്‍സ് അയ്മനം* എന്ന എഴുത്തുകാരന്‍,  ജാതീയതയുടെ ശാപം ഉള്ളില്‍ പേറുകയും പുറമെ അതില്ല എന്നു പ്രകടിപ്പിക്കുകയും ചെയ്യുന്ന ഒരാളെ അവതരിപ്പിക്കാന്‍ ശ്രമിച്ചതില്‍ പരാജയപ്പെട്ടുപോയ ഒന്നു കഥയില്‍ മുഴച്ചു നില്‍ക്കുന്നുണ്ട്. ധനാര്‍ത്ഥി മൂലം മനുഷ്യര്‍ ക്രൂരരും വഞ്ചകരും ആകുന്ന സ്ഥിരം കഥകളുടെ (പഴയകാല കഥകളുടെ ) ഒരു നിഴല്‍ വീണു കിടക്കുന്നുണ്ട് ഇക്കഥയില്‍ . കുട്ടിക്കാലത്തിന്റെ ചില ഓര്‍മ്മകളും അനുഭവങ്ങളും വിടാതെ പിന്തുടരുന്ന മനുഷ്യരാണ് മിക്കവരും. അത്തരത്തില്‍ പെട്ട ഒരു കുട്ടിയുടെ ബാല്യവും യൌവ്വനവും അടയാളപ്പെടുത്തുന്ന കഥയാണ് *ജയറാം സാമി* എഴുതിയ *പേറ്റുസുഖം* എന്ന കഥ. എന്നാല്‍ ഇക്കഥയില്‍ ഉറൂബിന്റെ രാച്ചിയമ്മ മുതല്‍ പില്‍ക്കാലത്ത് ഒറ്റപ്പെട്ട ചില എഴുത്തുകാര്‍ തിരികെ പിടിക്കാന്‍ ശ്രമിച്ച പെണ്ണത്തത്തിന്റെ ചൂരും ചൂടും നിറയുന്നതും ത്രസിപ്പിക്കുന്നതും കാണാന്‍ കഴിയുന്നുണ്ട് . വായനക്കാരും നായകനൊപ്പം നീലവരകള്‍ തെളിയുന്ന ഉരുണ്ട ടൂടകള്‍ക്കിടയിലൂടെ കടന്നുപോകുന്ന പ്രതീതി ജനിപ്പിക്കാന്‍ സാമിയിലെ എജുത്തുകാരുയാണ് ക്‍ഴിഞ്ഞിരീക്കുന്നു.ഒരു വെറും മുത്തുച്ചിപ്പി കഥയായിപ്പോകുമായിരുന്ന വിഷയത്തെ മനോഹരമായി അടയാളപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. *ഭൈരവി* എന്ന കഥയിലൂടെ *ഉണ്ണികൃഷ്ണന്‍ പൂഴിക്കാട്* ഓര്‍മ്മിപ്പിക്കുന്ന സംഗതിയാണ് നഗരവത്കരണവും വികസനവും മൂലം അന്യം നിന്നുപോയ നാടന്‍ ദൈവങ്ങളുടെ അവസ്ഥ. തെരുവ്  വിളക്കുകള്‍ വന്നപ്പോള്‍ അപ്രത്യക്ഷമായ യക്ഷികളെപ്പോലെ ലോക്കല്‍ ദൈവങ്ങളും ഇന്ന് ബുദ്ധിമുട്ടിലാണ്എന്ന കൌതുകകരമായ ചിന്തയ്ക്ക് ഇക്കഥ വഴി വയ്ക്കുന്നു . പ്രഭാതത്തിന്റെ മണം എന്ന കഥയിലൂടെ വിവേക് ചന്ദ്രന്‍ വായനക്കാരെ ഭ്രമാത്മകരമായ ഒരു ലോകത്തിലേക്ക് വഴി നടത്തിക്കുന്നു.ഒരു മാന്ത്രികന്റെ കഥ പറഞ്ഞുകൊണ്ടു വായനക്കാരിലും ആ മാസ്മരികതയുടെജാലം അനുഭവവേദ്യമാക്കാന്‍ എഴുത്തുകാരന്‍ ശ്രമിക്കുന്നത് നല്ല വയനാനുഭവം ആയിരുന്നു നല്കിയത് .

ഒരു നല്ല എഴുത്തുകാരന്‍ ഒരു നല്ല വായനക്കാരനും ആയിരിയ്ക്കും. സി പി അനില്‍കുമാര്‍ എന്ന എഴുത്തുകാരന്റെ തിരഞ്ഞെടുപ്പുകള്‍ എല്ലാം വളരെ നന്നായിരുന്നു എന്ന അഭിപ്രായം ഇല്ല എങ്കിലും വിഷയ സമീപനത്തില്‍ കാണിച്ച മിടുക്ക് വ്യെക്തമാണ്. എല്ലാത്തരം വായനക്കാരെയും ഒരുപോലെ സന്തോഷിപ്പിക്കാനുള്ള കഴിവ് കഥകളുടെ തിരഞ്ഞെടുപ്പില്‍ പ്രകടമാണ്. വായനയുടെ ലോകത്ത് കൂടുതല്‍ തിരഞ്ഞെടുപ്പുകള്‍ സംഭവിക്കട്ടെ എന്നും തിരഞ്ഞെടുപ്പുകള്‍ ഏകപക്ഷീയമാകാതെ ലിംഗഭേദം നോക്കാതെ രചനകളുടെ മൂല്യം മാനദണ്ഡമാകട്ടെ എന്നും ആശിക്കുന്നു. ആശംസകളോടെ *ബി.ജി.എന്‍ വര്‍ക്കല*

ശിൽപവൃക്ഷം ...........,രാജേഷ് ബി.സി

ശിൽപ വൃക്ഷം (കവിതകൾ),
രാജേഷ് ബി.സി., 
കറൻ്റ് ബുക്സ്, 
വില 75 രൂപ


കവിതകൾ ആത്മാവിൻ്റെ തേങ്ങലുകളാണ്. കാലാനുവർത്തികളായ കവിതകൾ പലതും പേറുന്നത് അജ്ഞാത ദുഃഖങ്ങളുടെ മാറാപ്പുകളാണ്. പ്രണയം, വിരഹം, രതി, ജീവിതം .... അതിൻ്റെ ഭാണ്ഡം നിറയെ വ്യഥകളും സന്തോഷങ്ങളും ആണ്. കണ്ണീരുണങ്ങാത്ത ഈ ജീവിതമുഹൂർത്തങ്ങളെ എത്ര ഹൃദയവേദനയോടെയാകും ഓരോ കവികളും എഴുതിയിട്ടുണ്ടാവുക.  രാഷ്ട്രം ,മതം, ഭക്തി, പ്രണയം, പ്രകൃതി തുടങ്ങിയ എന്തിലും ഏതിലും കവിതകൾ ഇടം കണ്ടെത്തുന്നുണ്ട്. അവയെ അവതരിപ്പിച്ചു കടന്നു പോകുന്ന കവികളെ കാലം മറന്നു പോയേക്കാം. പക്ഷേ അവർ കോറിയിട്ടു പോയ വരികൾ പിന്നെയും പിന്നെയും ആവർത്തിച്ചു ജനിക്കുകയാണ് ഭാഷാന്തരങ്ങളിലും ദേശാന്തരങ്ങളിലും. 
ശിൽപ വൃക്ഷം എന്ന ഈ കവിത പുസ്തകം 41 കവിതകളുടെ ഒരു സമാഹാരമാണ്. വായനക്കാരനാണ് കവിയാണ് എഴുത്തുകാരനാണ് എന്നൊക്കെയുള്ള ലേബലുകൾ പലപ്പോഴായി പേറേണ്ടി വന്നതിനാൽ യാത്രയിലെവിടേയോ വച്ച് ആരോ സമ്മാനിച്ച പുസ്തകമാണിത്. വായിച്ചു നോക്കൂ എന്നും പറയുകയുണ്ടായി. കുറേക്കാലമായി ഈ പുസ്തകം കൈകളിലെത്തിയിട്ട്. ഇന്നാണ് മുടങ്ങിപ്പോയ വായനയെ തിരികെപ്പിടിക്കുന്ന സാഹസത്തിനിടയിൽ വീണ്ടും ഈ പുസ്തകം കണ്ണിൽത്തടഞ്ഞത്. ആമുഖത്തിലൂടെ ഇതിൻ്റെ രചയിതാവായ കവി ഒരു ഡോക്ടറാണെന്ന് മനസ്സിലായി. രോഗികൾക്കും മരുന്നിനുമിടയിൽ അകം നിറയെ കവിതകളുമായി ഒരു മനുഷ്യനെ മനസ്സിൽ സങ്കല്പിച്ചു നോക്കി. വായന തുടങ്ങുമ്പോൾ ഡോക്ടർ എന്ന വിലാസം ഇറങ്ങിപ്പോകുകയും കവി എന്ന ലേബൽ മുഴച്ചു നില്ക്കുകയുമാണുണ്ടായത്. 
ഈ പുസ്തകത്തിലെ കവിതകൾ എല്ലാം ഗദ്യപാറ്റേൺ പേറുന്ന ചെറു കവിതകളാണ് . എന്നാൽ ,നല്ലൊരു സംഗീതജ്ഞന് ഇവയെ ഈണത്തിൽ ചൊല്ലാൻ ബുദ്ധിമുട്ടും ഉണ്ടാകില്ല. പ്രണയം, ജീവിതം, രാഷ്ട്രീയം തുടങ്ങിയ പരമ്പരാഗത കാവ്യ വഴികളിലൂടെ ഒക്കെയും ഈ പുസ്തകം സഞ്ചരിക്കുന്നുണ്ട്. എന്നാൽ എല്ലാത്തിനുമുപരിയായ് കാണാനാകുക എല്ലാ കവിതകളിലും ഉറയുന്ന മൗനത്തിൻ്റെ വിഭിന്ന ഭാഷകളാണ്. പലപ്പോഴും ശ്വാസം മുട്ടിപ്പിടയുന്ന ആത്മാക്കളുടെ ചിറകടി ശബ്ദം കവിതകൾ മുഴക്കുന്നത് ശ്രവിക്കുവാനാകും. ജീവിതങ്ങളെ വളരെ ലളിതമായി അവതരിപ്പിക്കുന്ന കാഴ്ചകൾ കാണാനാകും. വീടു വിട്ടിറങ്ങിപ്പോകുന്നവൾ വീടു പൂട്ടാതെയാണ് പോകുന്നത്. അവളുടെ മണം വീട്ടിൽ ഉള്ളതിനാൽ വീട് കൂടെ പോകുന്നുമില്ല. നാട്ടുകാർക്ക് രതി ദാഹത്തിൻ്റെ നീല പാനീയം മോന്തി കൊതിതീരാത്ത ചർച്ചകൾ നടക്കുമ്പോൾ കിണറ്റിൻകരയിലെ നിശാഗന്ധിയുടെ ഗന്ധത്തിലേക്ക് കവി വായനക്കാരനെ കൂട്ടിക്കൊണ്ടു പോകുന്ന ജനിതകം എന്ന കവിത പുസ്തകമടച്ചു വച്ചിട്ടും മനസ്സിൽ തങ്ങി നില്ക്കുന്നു. ജനാധിപത്യത്തെയും രാഷ്ട്രീയത്തെയും കമ്യൂണിസത്തെയും മാന്യമായ രീതിയിൽ കവിതകളിൽ വലിച്ചു കീറി ഒട്ടിക്കാൻ കവി ശ്രദ്ധിച്ചിട്ടുണ്ട്. 
ജീവിതത്തിൻ്റെ വിഭിന്നതലങ്ങളുടെ കാഴ്ച ഫലം തരുന്ന കവിതകൾ എളുപ്പം വഴക്കിത്തരുന്നവയല്ല. അതിനാൽത്തന്നെ കവിതകളെ സമീപിക്കുമ്പോൾ വായനക്കാരൻ അല്പം ക്ഷമയോടെയാകുന്നത് നല്ലതായിരിക്കും. ആശംസകളോടെ ബി.ജി.എൻ. വർക്കല

ഈശോവാസ്യോപനിഷത്ത് , കഠോപനിഷത്ത്

 

ഈശോവാസ്യോപനിഷത്ത്(ആത്മീയം)

പരിഭാഷ: പി.കെ.നാരായണപിള്ള

ശ്രീരാമവിലാസം പ്രസിദ്ധീകരണശാല

വില 5 രൂപ

കഠോപനിഷത്ത് (ആത്മീയം)

പരിഭാഷ : ലക്ഷ്മി നാരായണ്‍

ലക്ഷ്മി നാരായണ്‍ ഗ്രന്ഥശാല

വില 20 രൂപ

“യസ്മിൻ സർവാണിഭൂതാനി ആത്മൈവാ ഭൂദ്വിജാനത: തത്ര കോ മോഹ: ക: ശോക ഏകത്വമനുപശ്യത: " – ഈശോവാസ്യോപനിഷത്ത്

          മനുഷ്യന്‍ സാംസ്കാരികമായി വികസിക്കുന്നതിന് മുന്നേതന്നെ അവനില്‍ ഉരുത്തിരിഞ്ഞ ഒന്നാണ് ഭക്തിയും ആത്മീയതയും. ദൈവീകമായ കാഴ്ചപ്പാടുകളെ അവനിലെ ഭയത്തിന്റെ നിറം കൊടുത്ത് വളര്‍ത്തിയെടുത്ത ഒരു വലിയ യാഥാര്‍ഥ്യമാണ് അത് . സിന്ധൂനദിയുടെ തീരത്ത് വളര്‍ന്ന് വന്ന സംസ്കാരത്തിന്റെ അവാന്തരമായ ഒരു കാഴ്ചയാണത്. വേദങ്ങള്‍ ഒരു സംസ്കാരത്തിന്റെ ഭാഗമായി നിലവില്‍ വരികയും വേദാന്തവും ബ്രാഹ്മണ്യവും സമൂഹ വ്യേവസ്ഥിതിയില്‍ പിടിമുറുക്കുകയും ചെയ്തു തുടങ്ങിയ കാലത്ത് , അതിലേക്കു വേണ്ടിയുള്ള വിദ്യാഭ്യാസ സമ്പ്രദായവും പഠനക്രമവും നിലവില്‍ വരികയുണ്ടായി. വേദങ്ങള്‍ പഠിക്കുക എന്നത് കൊണ്ട് പൂര്‍ണ്ണമാകുന്നില്ല ഒരുവനിലെ അദ്ധ്യയനം അതിനു ഉപവിഭാഗമായി ഉപനിഷത്തുകളും സംസ്കൃതികളും പഠിക്കേണ്ടതുണ്ട് . പ്രധാനമായും നാലു വേദങ്ങളും നൂറിലേറെ ഉപനിഷത്തുകളും മറ്റുമായി ചേര്‍ന്ന് ആ വിദ്യാഭ്യാസം വികസിച്ചുകിടക്കുന്നു. അളവറ്റ തര്‍ക്കശാസ്ത്രങ്ങളും രാജനീതികളും ഒക്കെ ചേര്‍ന്ന് പൌരോഹത്യം ഒരു ജന സമൂഹത്തെ എങ്ങനെ തങ്ങളുടെ അധീനതയില്‍ നിലനിര്‍ത്താം എന്നതിനെ ശാസ്ത്രീയമായി അഭ്യസിക്കുകയും പിന്തുടരുകയും ചെയ്ത ഈ സംസ്കൃതിയെ ആധുനിക കാലത്ത് സനാതന ധര്മ്മം എന്നും ഹൈന്ദവ ധര്മ്മം എന്നുമൊക്കെ ഉദാരവത്കരിക്കുകയും അതിനെ ജനകീയമായി ഒരു ഐക രൂപ്യത്തില്‍ വരുത്തി നിര്‍മ്മലീകരിക്കല്‍ പ്രക്രിയ ചെയ്യുകയും ചെയ്യുന്ന ഒരു കാലത്തിന്റെ നടുക്കിരുന്നുകൊണ്ടു വേദങ്ങളും ഉപനിഷത്തുകളും ഒക്കെ ആത്മീയത , മതം , ഭക്തി എന്നിവയെ മാറ്റിവച്ചുകൊണ്ടു പഠിക്കാന്‍ ശ്രമിക്കുന്നത് തികച്ചും ഉചിതമായിരിക്കും എന്നു കരുതുന്നു. കാവ്യശീലകള്‍ കൊണ്ട് സാഹിത്യത്തെ പരിഭോഷിപ്പിക്കുകയും ഒപ്പം സാമൂഹ്യ പരിഷ്കരണത്തില്‍ ശ്രദ്ധാലുവാകുകയും ചെയ്ത നാരായണ ഗുരുവും മറ്റും ഈ തരത്തിലുള്ള ഒരു വായനയാകാം നടത്തിയിട്ടുണ്ടാവുക എന്നു തോന്നിയിട്ടുണ്ട്.

          ഈ ഉപനിഷത്ത് കൈകാര്യം ചെയ്യുന്നത് വേദാന്തം ആണ്. ഒരാള്‍ കര്മ്മം കൊണ്ട് വിദ്യ കൊണ്ടും പൂര്‍ണ്ണത നേടുന്നു എന്ന തത്വത്തില്‍ നിന്നുകൊണ്ട് രണ്ടു വിഭാഗത്തിനും ഉണ്ടായിരിക്കേണ്ട ഗുണങ്ങളും നടപടികളും സൂചിപ്പിക്കുകയാണ് അല്ലെങ്കില്‍ പഠിപ്പിക്കുകയാണ് ഈ ഉപനിഷത്തിലൂടെ. ലോക സമസ്താ സുഖിനോ ഭവന്തു: എന്ന മുറിച്ച് മാറ്റി പ്രചരിപ്പിക്കുന്ന വാക്കിന്റെ വിശാലാര്‍ഥം ആണ് ഇതില്‍ പറയുന്ന മുഖ്യ കാര്യം. “യസ്മിൻ സർവാണിഭൂതാനി ആത്മൈവാ ഭൂദ്വിജാനത: തത്ര കോ മോഹ: ക: ശോക ഏകത്വമനുപശ്യത: " അതായത് ഏത് കാലത്ത് , അല്ലെങ്കിൽ ഏതൊരാത്മാവിൽ പരമാർത്ഥാത്മ ദർശനത്താൽ എല്ലാ ഭൂതങ്ങളും ആത്മാവ് തന്നെയായി തീർന്നിരിക്കുന്നുവോ അക്കാലത്തിൽ അല്ലെങ്കിൽ ആ ആത്മാവിൽ മോഹം ഏത്? ശോകമേത് ? എന്നതാണു ഇതില്‍ എടുത്തു പറയേണ്ടുന്ന ഒരാശയമായി കാണാവുന്നത് . ഒരാള്‍ തനിക്കും പ്രകൃതിക്കും സകല ചരാചരങ്ങള്ക്കും ആത്മാവുണ്ട് എന്നും (ആത്മാവെന്നാല്‍ മനസ്സല്ല) അത് മനസ്സിലാക്കുന്നതോടെ എല്ലാ കാമമോഹങ്ങളില്‍ നിന്നും പൂര്‍ണ്ണനായി ഈ ആത്മാക്കളുടെ പൂര്‍ണ്ണത എന്നത് പരമാത്മാവ് അഥവാ ഈ കാര്യകാരണങ്ങളുടെ കര്‍ത്താവ് എന്നതില്‍ ലയിക്കുക എന്നുമാണ് പറയുന്നതു .

“എസ്തു സർവാണി ഭൂതാന്യാത്മന്യേവാനു പശ്യതി സർവ്വ ഭൂതേഷു ചാ ത്മാനം തതോ ന വിജ്ജുഗുപ്സതേഅഥവാ ഏത് മോക്ഷേഛുവായ സന്യാസി അവ്യക്തം മുതൽ സ്ഥാവരങ്ങൾ വരെയുള്ള എല്ലാത്തിനെയും തന്നിൽതന്നെ കാണുകയും - അതായത് ആത്മാവല്ലാത്തതായി യാതൊന്നിനെയും കാണാതിരിക്കുകയും അതുപോലെ സർവ്വഭൂതങ്ങൾക്കും ആത്മാവായിത്തന്നെ കാണുകയും ചെയ്യുന്നുവോ അവൻ ആ വിധത്തിലുള്ള  കാഴ്ച നിമിത്തം യാതൊന്നിനെയും നിന്ദിക്കുകയില്ല.  ഇതിന് പകരം കര്‍മ്മങ്ങള്‍ (വേദ ക്രിയകളും അത് വഴി ധന സമ്പാദനം കുടുംബം തുടങ്ങിയ വ്യേവഹാരങ്ങളില്‍ കടന്നുപോകുന്നവര്‍ വീണ്ടും വീണ്ടും ഇരുണ്ട യോനികളില്‍ പിറന്നു ഒടുവില്‍ മുകളില്‍ പറയുന്ന ദര്‍ശനത്തില്‍ എത്തുമ്പോള്‍ മാത്രം പൂര്‍ണ്ണമാകുന്നുള്ളൂ എന്ന് ഈശോവാസ്യോഉപനിഷത്തില്‍ പ്രതിപാദിക്കുന്നു. ചുരുക്കത്തില്‍ ഇതിന്റെ സത്തയെ “വിദ്യയാ ദേവലോക: കർമണാ പിതൃ ലോക:” എന്ന് ഉപസംഹരിക്കാം. വിദ്യ കൊണ്ട് ആത്മാവിനെ അറിയുന്നതു കൊണ്ട് ദേവലോകത്തില്‍ നിത്യവാസിയാകാം കര്മ്മലോകത്തില്‍ വിഹരിക്കുന്നവര്‍ പിതൃ ലോകത്തില്‍ എത്തുകയും വീണ്ടും വീണ്ടും ജന്മമെടുക്കുകയും ചെയ്യും എന്ന് സാരം .

ഊർധ്വ മൂലോ വാക് ശാഖ ഏഷോ ശ്വത്ഥ:  സനാതന: - (കഠോപനിഷത്ത് ) അതായത്  സംസാരമായിടും വൃക്ഷമായതിൻ വേര് മുകളിലേക്കായിടുന്നതിൻ  ശാഖ; വാക്ക് കീഴ് തൂങ്ങിടുന്നരയാലതായിടുന്നൂ സനാതനം എന്ന് സനാതനത്തെ വിവക്ഷിക്കുന്നു. ആധുനിക ലോകത്ത് അതിനു പുതിയ അര്‍ഥങ്ങളും വ്യാഖ്യാനങ്ങളും ചമയ്ക്കപ്പെടുന്നു. കഠോപനിഷത്ത് പ്രതിപാദിക്കുന്ന വിഷയം മരണം എന്ന സത്യത്തിന്റെ അര്ത്ഥം തിരയുന്ന നചികേതസ്സിന്റെ ചോദ്യങ്ങളും യമന്റെ ഉത്തരങ്ങളും ആണ്. പിതാവ് ആര്‍ക്കും വേണ്ടാത്ത മൃതപ്രായരായ കന്നുകാലികളെ ദാനം ചെയ്യുന്നത് കണ്ടു എന്നെ ആര്‍ക്കാകും അങ്ങ് ദാനം ചെയ്യുക എന്ന ചോദ്യവും തുടര്‍ന്നു നിന്നെ മരണദേവന് ദാനം കൊടുക്കുന്നു എന്ന് പറയുന്നതും തുടര്‍ന്നുള്ള സംഭാക്ഷണങ്ങളും ആണ് ഇതിവൃത്തം . മരണം , ജീവിതം , ആത്മാവു , പ്രകൃതി , ദാനം തുടങ്ങിയ കുറച്ചു കാര്യങ്ങളെ പ്രതിപാദിക്കുന്ന ഒന്നാണ് കഠോപനിഷത്ത്.

          നമ്മള്‍ കടന്നു വന്നതും കളഞ്ഞതുമായ കാര്യങ്ങളെ ഒന്നോര്‍മ്മിക്കാനും അതെന്തിനായി നാം കളഞ്ഞു എന്നതിനെ തലമുറകള്‍ക്ക് പറഞ്ഞു കൊടുക്കാനും ഇത്തരം വായനകള്‍ ഉപകരിക്കും എന്ന് പ്രതീക്ഷിക്കുന്നു. സസ്നേഹം ബി.ജി. എന്‍ വര്‍ക്കല

പെണ്ണാളി .......... പി.വിശ്വനാഥൻ

പെണ്ണാളി (കവിതകൾ)
പി.വിശ്വനാഥൻ
പ്രിൻ്റ് ബുക്സ്
വില: 180 രൂപ
'


കവിതാലോകമെന്നത് ഭാവനയും അതിഭാവുകത്വവും നിറഞ്ഞ ഒരു വലിയ ലോകം തന്നെയാണ് എന്ന് മനസ്സിലാക്കുന്ന രീതിയിലാണ് എപ്പോഴും കവികൾ, കവിതകൾ എഴുതുന്നത് കാണാൻ കഴിയുന്നത്. കവിതകൾ സംവദിക്കുന്നത് മനുഷ്യൻറെ ഹൃദയത്തോടാണ്. അത് ഉണ്ടാകുന്നത് മനസ്സിൻ്റെ ഉള്ളിൽ നിന്നും ആണ് എന്നൊക്കെ നമുക്കറിയാം. എങ്കിൽപ്പോലും ഈ കവിതകൾ എപ്പോഴും നമ്മൾ വായനക്കാർ ആസ്വദിക്കുന്നത് ആ കവിതകൾ നമ്മോട് നമുക്ക് മനസ്സിലാകുന്ന രീതിയിൽ നമുക്കുകൂടി ബോധ്യമാകുന്ന രീതിയിൽ എന്തെങ്കിലുമൊക്കെ നമുക്ക് പറഞ്ഞു മനസ്സിലാക്കി തരുമ്പോഴാണ് എന്ന് ഞാൻ കരുതുന്നു. പക്ഷേ പലപ്പോഴും ഇവിടെ സംഭവിക്കുന്നത്, കവിത ചിലരുടെ ഭ്രാന്തമായ സന്ദേഹങ്ങളോ അവരുടെ ആശങ്കകളോ അവരുടെ ആത്മഭാഷണങ്ങളോ ഒക്കെ ആകുമ്പോൾ അത് ആരോടാണ് പറയുന്നത് എന്നത് വളരെ പ്രധാനപ്പെട്ട ഒരു വസ്തുതയായി മുന്നിൽ നിൽക്കും എന്നതാണ്. എഴുത്തുകാരനെ വായിക്കരുത് എഴുത്ത് മാത്രം വായിക്കണം എന്ന് പറയുന്നത് അവിടെ ഒരു വസ്തുതയായി മുന്നോട്ടു വരും. കാരണം ചില എഴുത്തുകൾ വായിക്കുമ്പോൾ അത് ആരോടോ പറയുന്ന ഒന്നായിട്ട് മാത്രമേ നമുക്ക് വായിക്കാൻ കഴിയുകയുള്ളൂ. ഈ പറയുന്ന ആളും അത് വായിക്കുന്ന ആളും മാത്രം മനസ്സിലാക്കുന്ന നിഗൂഢമായ പലതും ആ കവിതകളിൽ ഒളിഞ്ഞിരിക്കും. അങ്ങനെ വരുന്ന കവിതകൾ പൊതുജനങ്ങൾ വായിക്കുമ്പോൾ, ആസ്വാദകർ വായിക്കുമ്പോൾ അവർ അവിടെ മൗനം പാലിക്കുകയാണ് പതിവ്. കാരണം എനിക്കൊന്നും മനസ്സിലായില്ല എന്ന് ഞാൻ പറഞ്ഞാൽ അതിനർത്ഥം ഞാനൊരു മണ്ടൻ ആയിപ്പോയല്ലോ എന്ന് അവർ ചിന്തിക്കുമല്ലോ എന്ന ഭയത്താൽ ബലേ ഭേഷ് എന്ന് പറഞ്ഞ് അവർ അതിനെ തഴുകി തലോടി കടന്നു പോവുകയും ചെയ്യും. ഇത്തരം കവിതകളെ പുസ്തകങ്ങൾ ആക്കുമ്പോൾ സംഭവിക്കുന്നത് ഈ ഒരു സംഗതി തന്നെയാണ്. സോഷ്യൽ മീഡിയകളിൽ അത്തരം കവിതകൾ പങ്കു വയ്ക്കുമ്പോൾ അവ വായിക്കുന്നവരും അത് എഴുതുന്നവരും ആ നിമിഷത്തിൽത്തന്നെ അത് മറന്നു പോവുകയും പിറ്റേദിവസം അത് ഒരു ഓർമ്മ മാത്രമായി നിലനിൽക്കുകയും ചെയ്യുന്നതായിട്ടാണ് കാണുന്നത്. ഒരാഴ്ച കഴിഞ്ഞാൽ പിന്നെ അതിനെക്കുറിച്ച് അവർക്ക് കൂടി അത് അറിയുക വളരെ ബുദ്ധിമുട്ടായിരിക്കും .എന്നാൽ അത് പുസ്തകം ആകുമ്പോൾ അവിടെ ആ പുസ്തകം വാങ്ങുന്ന ആൾക്കാർ കവിത പുസ്തകം തിരഞ്ഞെടുക്കുകയാണെങ്കിൽ അതിനർത്ഥം അവർ കവിതയെ സ്നേഹിക്കുന്നവരാണ് എന്നാണ്. അങ്ങനെ വരുമ്പോൾ അവർ അതിൽ കവിതയാകും തിരയുക. പക്ഷേ അവർക്ക് ലഭിക്കുക ഇങ്ങനെയുള്ള ആത്മഭാഷങ്ങൾ ആയിരിക്കും. ആരോടോ പറഞ്ഞ കാര്യങ്ങൾ അവർ വായിക്കേണ്ട ഗതികേട് ഉണ്ടാകും . ഇവിടെ ഈ കവിയുടെ ഈ കവിത പുസ്തകത്തിൽ 51 കവിതകളാണ് ഉള്ളത്. ഈ 51 കവിതകൾ വായിച്ചു കഴിയുമ്പോൾ അതിനകത്തു നിന്നും വായനക്കാരന് ലഭിക്കുക രണ്ടോ മൂന്നോ കവിതകൾ മാത്രമാണ് എന്ന് വരുകിൽ ആ കവിത പുസ്തകം അതിൻറെ നിലവാരം എത്ര ഉയരത്തിൽ ആകാം അല്ലെങ്കിൽ എത്ര കണ്ടത് വായനക്കാരോട് സംവദിച്ചിരിക്കുന്നു എന്നുള്ള കാര്യത്തെക്കുറിച്ച് നമുക്ക് ചർച്ച ചെയ്യേണ്ടിവരും.  കവിതകൾ ,കുറുങ്കവിതകൾ, ഹൈക്കു കവിതകൾ ഒക്കെ ചേർന്ന് ഈ 51 കവിതകളിൽ ഭൂരിഭാഗം കവിതകളും മഴയുമായി ബന്ധപ്പെട്ട അല്ലെങ്കിൽ മഴയെ കേന്ദ്രമാക്കിയോ  കഥാപാത്രമാക്കിയോ ഉള്ള കവിതകളാണ് പിന്നെ  കുറച്ചു കവിതകൾ അത് പ്രകൃതിയുമായി ബന്ധപ്പെട്ടതാണ് അങ്ങനെ മഴ പ്രകൃതി പിന്നെ ഒരു അല്പം രാഷ്ട്രീയം ഇവ കൂടിക്കലർന്ന ഒരു കവിത പുസ്തകം ആണ് ഇത് എന്ന് പറയാം. ഒരു കവിത "നീ വന്നപ്പോൾ" എന്ന കവിത അത് ഈ കവിയുടെ കാവ്യ രൂപത്തിലുള്ള അറിവ് അല്ലെങ്കിൽ അതിനോടുള്ള അദ്ദേഹത്തിൻറെ പ്രതിപത്തി എത്രയാണെന്ന് ബോധ്യപ്പെടുത്തുന്ന ഒരു വളരെ നല്ല കവിതയായിട്ട് അനുഭവപ്പെട്ടിരുന്നു. മഴ, ഓലമേഞ്ഞ ഒരു വീടിൻറെ, ചോർച്ചയുള്ള ഒരു വീടിൻറെ ഉള്ളിൽ ജീവിക്കുന്ന ഒരു മനുഷ്യൻറെ ചിന്തകളിലും മറ്റും എന്ത് ഭാവമാണ് ഉണ്ടാക്കുക എന്നുള്ളതിന് വളരെ വ്യക്തമായി വരഞ്ഞു വച്ചിരിക്കുന്ന ഒരു കവിതയായിരുന്നു അത്. ഇതുപോലെ തന്നെ വളരെ നല്ല ഒരു ചിന്ത കാണാൻ കഴിഞ്ഞു വൈകുന്നേരം നമ്മളൊക്കെ കിളികളുടെ ചിലപ്പു കേട്ടിട്ടുണ്ടാകും. പക്ഷേ നാം അവരെ കുറ്റം പറഞ്ഞ്, അവരെ പുലഭ്യം പറഞ്ഞു നമ്മൾ നമ്മുടെ ദേഷ്യമകറ്റാറുണ്ട്. ഇവിടെ കവി അവരെ അവരുടെ ശബ്ദത്തെ കാണുന്നത് പകൽ മൊത്തം അവർ നായാടി കിട്ടിയ അല്ലെങ്കിൽ ചികഞ്ഞു കിട്ടിയ ഭക്ഷണങ്ങളുടെ, ആ യാത്രയുടെ, അവർക്ക് നേരിട്ട് വിജയ പരാജയങ്ങളുടെ ഒക്കെ കഥകൾ പരസ്പരം പങ്കുവയ്ക്കുന്നതാണ് എന്നാണ് കവി കാണുന്നത്. എത്ര നല്ലൊരു ചിന്തയാണത് ! വളരെ നല്ല ചിന്ത തന്നെയാണ്. വളരെ കുറച്ചു മാത്രം കവിതകളാണ് ഇത്തരം ചിന്തകൾ നൽകുന്ന  കവിതകളായ് ഈ കവി നമുക്ക് തരുന്നത്. ബാക്കിയുള്ള കവിതകളിൽ ഈ പറഞ്ഞപോലെ ആത്മഭാഷങ്ങൾ കൂടുതൽ നിൽക്കുന്നത് കൊണ്ട് തന്നെ അവ ദുർഗ്രാഹ്യമായ ഒരു മൗനം വായനക്കാരനിൽ നിന്ന് സമ്പാദിക്കുന്നു എന്ന് മനസ്സിലാക്കാൻ കഴിയും. ഇത്തരം പോരായ്മകൾ... ഇതിനെ പോരായ്മകൾ എന്ന് പറയാനും കഴിയില്ല . കാരണം കവിത എന്നത് ഒരു സാമൂഹിക പരിഷ്കരണം എന്ന സംഗതി മാത്രമല്ല. അത് ഞാൻ എന്റെ പ്രണയിനിയോടോ, എൻറെ മനസ്സിനോടോ, എൻറെ സമൂഹത്തോടോ, ഈ പ്രകൃതിയോടോ ദൈവത്തോട് തന്നെ വേണമെങ്കിലും എനിക്കത് പറയാം അത് പ്രകടിപ്പിക്കാം പറ്റുന്ന ഒന്നായിരിക്കും. അതിന് ഉപയോഗിക്കുന്ന ഭാഷ അതിലുപയോഗിക്കുന്ന മാധ്യമം കവിതയാകാം. അത് ശ്രവിക്കുന്ന ആൾക്കാർ ഒരു പക്ഷേ അത് മനസ്സിലാക്കിയേക്കാം അല്ലെങ്കിൽ മനസ്സിലാക്കാതെ പോയേക്കാം. എന്തുതന്നെയായാലും കവിതയുടെ ഫോർമാറ്റിനകത്ത് കുറച്ച് ചിന്തയും കുറച്ച് യാഥാർത്ഥ്യങ്ങൾ എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ട് കുറച്ചു കവിതകൾ നമുക്ക് ഈ പുസ്തകത്തിൽ വായിക്കാൻ കഴിയും എന്നതിനപ്പുറം ഈ പുസ്തകം വളരെ വലിയ ഒരു കാവ്യ ആസ്വാദന സംഗതി വായനക്കാരൻ നൽകുന്നുണ്ട് എന്നുള്ള കാര്യത്തിൽ സംശയമുണ്ട്. ആശംസകളോടെ ബി.ജി.എൻ.വർക്കല