Saturday, January 31, 2026

നിഴൽച്ചിത്രങ്ങൾ

വേനല്‍പ്പറവകള്‍ കൂട് തേടുന്ന ഇരുണ്ട രാവൊന്നില്‍ 
മേഘമാലകള്‍ ചന്ദ്രനെ മറച്ചു പിടിക്കുന്ന വേളയില്‍ 
ചീവീടുകള്‍ ഉച്ചത്തില്‍ സാധകം ചെയ്യുന്ന നേരത്ത് 
നിന്റെ ഉമ്മറപ്പടിയില്‍ ഞാനിരിപ്പുണ്ടായിരുന്നുവല്ലോ. 
നീയപ്പോള്‍ സുസ്മേരവദനയായി ഉമ്മറവാതിലില്‍
കാച്ചെണ്ണ മണം പകരും ചികുരഭാരം നിറമാറിലിട്ട്  
ഒറ്റക്കരയുള്ള ബാലരാമപുരം മുണ്ടിന്റെ കോന്തല 
ബ്ലൌസിന്‍റെ നടുക്ക് തിരുകുന്ന തിരക്കിലായിരുന്നു.
ചിറകു കരിഞ്ഞ പിടച്ചിലുമായ് നിലത്തുവീണ 
മഴപ്പാറ്റയുടെ മരണവേദന കേട്ടുകേട്ടാകണം   
നിലത്തു കത്തിച്ചുവച്ചിരുന്ന നിലവിളക്കിന്റെ നാളം 
കാറ്റിന്റെ താളത്തിനൊത്തു നൃത്തം ചവിട്ടുന്നതില്‍ 
അസ്വസ്ഥത പൂണ്ട ഒരു ഗൌളി ചുവരിറങ്ങുന്നു. 
എന്റെ കൈയ്യിലിരുന്ന കട്ടന്‍ചായ തണുത്തുപോയ് 
എന്റെ ചിന്തകളിലെ ഏകാന്തത അകന്നുപോയ് .
ദീർഘനിശ്വാസങ്ങളുടെ കയറ്റിറക്കങ്ങളിൽ
കോന്തല കള്ളനും പോലീസും കളിക്കവേ
ഇരുട്ട് കടമെടുത്ത തുള്ളിവെളിച്ചം പതിച്ചിട്ടാകാം 
മേദസ്സിന്റെ ചീളുകള്‍ ആലിംഗനം ചെയ്ത വയറില്‍ 
പൊക്കിള്‍ക്കുഴിയ്ക്ക് ചുറ്റും ഒരു നക്ഷത്രത്തിളക്കം.
നിന്റെ ശ്വാസതന്മാത്രകളുടെ പാദചലനത്തിനൊപ്പം 
എന്റെ പിന്നിലൊരു കതകുപാളി കരഞ്ഞടയുന്നു. 
ഉമ്മറം ഇപ്പോള്‍ നിശബ്ദമായിരിക്കുന്നു കൂടുതല്‍. 
മഴപ്പാറ്റയുടെ മരണവേദന നിലച്ചിരിക്കുന്നു 
മേഘങ്ങള്‍ പൌര്‍ണമിയെ പ്രസവിക്കുകയും 
ചീവീടുകള്‍ സാധകം അവസാനിപ്പിച്ചിരിക്കുന്നു .
@ ബി.ജി.എൻ വർക്കല

ഞാൻ മാത്രം


ഞാൻ മാത്രം
......................
എത്ര കടലുകൾതടസ്സമായി നിന്നാലും
എത്ര മലകൾവഴിമുടക്കീടിലും
ഇല്ല, നിങ്ങൾക്ക് നിർത്തുവാനാകില്ല 
ഞാൻ പായിക്കുമീ അശ്വത്തെ ഓർക്കുക . 
ഈ ലോകം എന്റെയുമാണല്ലോ !
ഈ സൂര്യൻ
തടാകങ്ങൾ
മലകൾ
പുഴകൾ
കാടുകൾ
പൂക്കൾ
സ്വപ്നങ്ങൾ
എനിക്കുമുള്ളതാകുമ്പോൾ
ആരൊരാളെന്നെ തടയിടാൻ
ആരൊരാളെന്നെ നിയന്ത്രിച്ചു നിർത്തുവാൻ
എന്റെ സ്വാതന്ത്ര്യമെനിക്ക് നല്കാൻ 
എന്റെ ആകാശത്തിന് ചിറ കെട്ടുവാൻ
എന്റെ കടലിന്നാഴമളക്കുവാൻ
ആര് ഞാനല്ലാതീ ഭൂമിയിൽ വേറെ ?
@ബിജു.ജി.നാഥ് വർക്കല

Friday, January 30, 2026

നിശാഗന്ധിയുടെ സുഗന്ധം........ഡോ.സജിത ജാസ്മിൻ

നിശാഗന്ധിയുടെ സുഗന്ധം ( കവിതകൾ )
ഡോ.സജിത ജാസ്മിൻ
 സ്വദേശാഭിമാനി ബുക്സ് 
വില 100 രൂപ 


"നിന്നിലേക്ക് വീണമർന്നിട്ടും നിർദ്ദയം 
നീ നിരസിച്ച ഈ മഞ്ഞുകണം
നിപതിച്ചു പരമാനന്ദരസം നുകർന്നു പുൽ-
ക്കൊടിയിലെപ്പൂവിൽ പിന്നെ മണ്ണിലലിഞ്ഞു.

ഏതിൽ നിന്നുയരുന്നു പ്രണയ ക്കിനാവ് 
ഏതിലേക്കിറ്റു വീഴുന്നൊരു കണമായ്
ഏതൊന്നിൽ നിർവൃതിയടഞ്ഞിടുന്നു
ഏതിലലിഞ്ഞു സമ്പൂർണ്ണമായിടുന്നു."


കവിതകൾക്ക് ഒരു ഭംഗിയും രൂപവും ഭാവവും ഒക്കെ ഉണ്ടായി വന്നത് ഭാഷ വികസിച്ച കാലത്ത് തന്നെയാണ്. ഭാഷയുടെ വികാസം കവിതയെ വളരെ ഉയർന്ന ഒരു തലത്തിലേക്ക് കൈപിടിച്ച് നടത്തുകയാണ് ഉണ്ടായത്. വികസിച്ചത് ഭാഷയാണോ അതോ സാഹിത്യമാണോ എന്നതിനെക്കുറിച്ച് വളരെ ഗഹനമായി ചിന്തിക്കേണ്ടതുണ്ട്. കാരണം, ഭാഷയുടെ വളർച്ച സാഹിത്യത്തെ ആണോ സാഹിത്യത്തിൻറെ വളർച്ച ഭാഷയാണ് സ്വാധീനിച്ചത് അല്ലെങ്കിൽ രൂപ പരിണാമം സംഭവിപ്പിച്ചത് എന്ന് ചിന്തിക്കേണ്ടതുണ്ട്. ഓരോ കാലത്തും ,ഓരോ തലമുറയിലും ഭാഷ അതിന്റേതായ രീതിയിലുള്ള കൈകടത്തലുകൾ നടത്തിയിട്ടുണ്ട് എന്ന് സാഹിത്യം നമ്മെ ഓർമിപ്പിക്കുന്നു. സാഹിത്യത്തിന്റെ വിവിധ തലങ്ങൾ ആയ കഥ, കവിത, നോവൽ ,പാട്ടുകൾ, അങ്ങനെ തുടങ്ങി വിഭിന്നങ്ങളായ തലങ്ങളിൽ അത് നിലയുറപ്പിക്കുമ്പോഴും അതിനെ ഒരു ഐകരൂപ്യം എപ്പോഴും ഉണ്ടായിരുന്നു. പണ്ടുകാലത്ത് ഭാഷയുടെ വികാസ രൂപീകരണ തുടക്കകാലത്ത് രചനകൾ എങ്ങനെയായിരിക്കണം എന്നും, എന്തുകൊണ്ട് അങ്ങനെ ആയിരിക്കണമെന്നും ഒക്കെയുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ലഭ്യമായിരുന്നു. അത്, ഒരു തരത്തിൽ പറഞ്ഞാൽ സാഹിത്യത്തിൻറെ വളർച്ചയ്ക്ക് ഒരു ദിശാബോധം നൽകാനുള്ള ശ്രമം ആയിരുന്നുവെന്ന് മനസ്സിലാക്കാൻ കഴിയും. എന്നാൽ വഴിനടന്നു തുടങ്ങിയപ്പോൾ, യാത്ര തുടങ്ങുമ്പോൾ നാം കാൽനടക്കാരായിരുന്നു എന്നതും പിന്നീട് കാളവണ്ടിയിൽ യാത്ര ചെയ്തു എന്നുള്ളതും മോട്ടോർ വാഹനങ്ങളിലേക്ക് മാറുമ്പോൾ നാം ഓർക്കേണ്ടതുണ്ടെന്ന് മാത്രമാണ് പ്രധാനം. അല്ലാതെ നമ്മൾ ആ കാൽനടയ്ക്ക് അല്ലെങ്കിൽ കാളവണ്ടി യാത്രയ്ക്ക് ഉപയോഗിച്ച രീതികളോ സങ്കേതങ്ങളോ മാതൃകകളോ പിന്തുടരേണ്ടതില്ല എന്നും ആധുനിക മനുഷ്യൻ നമുക്ക് പറഞ്ഞു തരുന്നു. അതിനാൽത്തന്നെ ഭാഷയുടെ വളർച്ചാഘട്ടത്തിൽ ഉണ്ടായിരുന്ന ഭാഷയോ വാക്കുകളോ വാക്യങ്ങളോ പ്രയോഗങ്ങളോ എന്തിനധികം രൂപമോ ഭാവമോ പോലും ആധുനിക കവിതാ സങ്കേതത്തിൽ അല്ലെങ്കിൽ ആധുനിക സാഹിത്യരംഗത്ത് നമുക്ക് കാണാൻ കഴിഞ്ഞു എന്ന് വരില്ല. ഇത് അപചയമാണോ എന്നത് ഒരു ആവശ്യമില്ലാത്ത ചോദ്യമായി മാറുകയാണ്. രൂപാന്തരം പ്രാപിക്കുന്ന ഭാഷയ്ക്ക് കൂടുതൽ മികവും കൂടുതൽ അഴകും സംഭവിക്കുന്നതും വികാസം എന്നത് ഒതുങ്ങി ചേരൽ ആണെന്ന് മനസ്സിലാക്കുന്നതും ഒരു അനുഭവം തന്നെയായിരിക്കും.


ഇവിടെ ഇന്ന് പരാമർശിക്കപ്പെടുന്ന പുസ്തകം "നിശാഗന്ധിയുടെ സുഗന്ധം " എന്ന 36 കവിതകളുടെ സമാഹാരമാണ്. ഇത് എഴുതിയിരിക്കുന്നത് ഡോക്ടർ സജിത ജാസ്മിൻ എന്ന എഴുത്തുകാരിയാണ്. ബഹറിനിൽ ജോലി ചെയ്യുന്ന ഡോക്ടർ സജിത, തിരുവനന്തപുരം സ്വദേശിയാണ്. ഡോക്ടർ സജിതയുടെതായി ഇതിനു മുൻപ് വായിച്ചത് ഒരു ഖണ്ഡകാവ്യം ആയിരുന്നു. 'അതിജീവിത' എന്ന പേരിൽ അന്ന് ആ പുസ്തകം വായിക്കുമ്പോൾ മനസ്സിൽ വന്ന ചിന്ത, നമുക്ക് ഇന്ന് നഷ്ടപ്പെടുന്ന കാവ്യരൂപമാണ് ഖണ്ഡകാവ്യം എന്നത് തന്നെയായിരുന്നു. അതിജീവിത എന്ന ഖണ്ഡ കാവ്യത്തിൽ നമുക്ക് വായിക്കാൻ കഴിഞ്ഞത് ഒരു സ്ത്രീയുടെ ജീവിതത്തിൻറെ രണ്ട് ഘട്ടങ്ങളായിരുന്നു. അതിനെ ഭാഷയുടെ മധുരവും സൗന്ദര്യവും നന്നായി സന്നിവേശിപ്പിച്ചുകൊണ്ട് ഒട്ടും മോശമല്ലാത്ത രീതിയിൽ ഒരു പുസ്തകമായി വായിക്കുവാൻ ലഭ്യമായി. അതിൽ വായനക്കാർക്ക് സന്തോഷിക്കാൻ കഴിയുന്ന ഒരു സംഗതി പഴയകാല കവികളിൽ നിലനിന്നിരുന്ന കവിതാ സമ്പ്രദായത്തെ, അവർ പിന്തുടരുന്ന കവിത രൂപത്തെ ഖണ്ഡകാവ്യത്തിലും സജിതയ്ക്ക് കൊണ്ടുവരാൻ കഴിഞ്ഞു എന്നുള്ളതായിരുന്നു. അത് ഇന്നത്തെ കവിതാ ലോകത്ത് വളരെ വിരളമായി സംഭവിക്കുന്ന ഒരു അനുഭവമായിരുന്നു. അതുകൊണ്ടുതന്നെ ആ പുസ്തകം ശ്രദ്ധിക്കപ്പെടണം എന്ന് തോന്നിയിരുന്നു. അതേ പുസ്തകത്തിനൊപ്പം തന്നെയാണ് ഡോക്ടർ സജിത നിശാഗന്ധികളുടെ സുഗന്ധം എന്ന ഈ കവിത പുസ്തകവും പുറത്തിറക്കിയത് എന്ന് ഇത് വായിക്കുമ്പോൾ ഇതിൻറെ ആമുഖത്തിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നു. ഒരു വ്യക്തി ഒരുപോലെതന്നെ എഴുതുന്നത് ഒരിക്കലും ശരിയായ ഒരു എഴുത്തുകാരന്റെ രീതിയാണ് എന്ന് കരുതുന്നില്ല. ഇവിടെ ഇവിടെ ഡോ. സജിതയുടെ ഈ കവിത പുസ്തകത്തിൽ ഈ കവിതകളിലൂടെ കടന്നുപോകുമ്പോൾ മനസ്സിലാക്കാൻ കഴിയുന്നത് എഴുത്തിന്റെ പ്രാരംഭഘട്ടത്തിൽ നിൽക്കുന്ന ഒരാൾ എങ്ങനെയാണ് മുന്നോട്ട് ഭാഷയെ കൈപിടിച്ചുകൊണ്ട് നടന്നു നീങ്ങുന്നത് എന്നുള്ളതാണ്. ചെറുതും വലുതുമായ 36 കവിതകൾ ഇതിനകത്ത് ഉണ്ട്. അവയിൽ പൊതുവേ കാണാൻ കഴിയുന്ന ഒരു സംഗതി എന്ന് പറയുന്നത് ,ഇന്നത്തെ പൊതു കവിത സമ്പ്രദായ രീതിയും എഴുത്തുകാരുടെ ശൈലിയും ഒക്കെ വളരെ ഖേദകരത്തോടുകൂടി പറയാം പ്രണയവും  സ്ത്രീയും മാത്രമായി ഒതുങ്ങിപ്പോകുന്ന ഒന്നാണ് ചുരുക്കം ചിലർ മാത്രം രാഷ്ട്രീയ ദേശീയ അന്തർദേശീയ വിഷയങ്ങളിൽ കൈകൾ നടത്തുന്നുണ്ട് എന്നത് എന്നത് വിസ്മരിക്കുന്നില്ല  എന്നാലവയ് ക്ക് ഘടക വിരുദ്ധമായിരുന്നു. എന്നതാണ്. ഇവിടെ ഡോക്ടർ സജിത തൻറെ 36 കവിതകളിൽ കൂടെ പ്രകൃതിയെയും, പ്രണയത്തെയും, പെണ്ണിനെയും, തൻറെ ചുറ്റുപാടുകളെയും വളരെ വ്യത്യസ്തമായ രീതിയിൽ സാധാ കവിതകളുടെ പ്രഭവങ്ങളിൽ നിന്ന് മാറ്റി നിർത്തിക്കൊണ്ട് പറയുവാൻ ശ്രമിക്കുന്ന ഒരു കാഴ്ച തീർച്ചയായിട്ടും കവിത ആസ്വദർക്ക് സന്തോഷം നൽകുന്ന ഒരു വസ്തുതയാണ്. വിജയിച്ച കവിതകൾ എത്ര എന്നെണ്ണുവാൻ അതിനാൽത്തന്നെ മുതിരുന്നുമില്ല. എഴുത്തിന്റെ പ്രാരംഭ ഘട്ടത്തിലെ എല്ലാ പോരായ്മകളും ഒരു എഴുത്തുകാരൻ നടന്നു കയറുമ്പോൾ അയാളിൽ ഉണ്ടാകുന്ന വികാസങ്ങളും പഠിക്കുവാനും മനസ്സിലാക്കുവാനും ഈ പുസ്തകം സഹായിക്കുകയും ചെയ്യുന്നുണ്ട്. താൻ ജനിച്ചു വളർന്ന ചുറ്റുപാടിനെ കവിതയിലേക്ക് കൊണ്ടുവരാനും അടയാളപ്പെടുത്താനും അതുവഴി കവിതയിലൂടെ തൻറെ ദേശത്തെ തന്റെ ചുറ്റുപാടുകളെ ചേർത്തുപിടിക്കാനും ശ്രമിക്കുന്ന കവിയുടെ  മനസ്സ് തീർച്ചയായിട്ടും മറ്റുള്ള കവികളിൽ നിന്നും വേറിട്ട എഴുത്തിനെ സമീപിക്കുന്ന ഒരാളുടെ രീതിയായി കാണാൻ കഴിയുന്നു. ഇത് കവികൾക്ക് നല്ലൊരു പാഠം ആയിരിക്കുമെന്ന് കരുതുന്നു. എഴുതുന്നവന് എന്തും എഴുതാമെങ്കിലും വായിക്കുന്നവനെ അതെങ്ങനെ സ്വാധീനിക്കും എന്നുള്ളതിനെ ഇവിടെ കവി മനസ്സിലാക്കുകയും അതനുസരിച്ച് എഴുതാൻ ശ്രമിക്കുകയും ചെയ്യുന്നതാണ് വിജയമായി ആഘോഷിക്കപ്പെടേണ്ടത്.


എല്ലാ കവിതകളും മികച്ചതാണെന്നും ഈ പുസ്തകം ഒരു മികച്ച പുസ്തകം ആണെന്നും ഉള്ള അഭിപ്രായത്തിൽ ഒരിക്കലും നിൽക്കുന്നില്ല. എങ്കിൽത്തന്നെയും ഒരു പുസ്തകത്തിൻറെ ചട്ടക്കൂടിനകത്തുനിന്നുകൊണ്ട് ഒരു കവിത പുസ്തകത്തിൻറെ രൂപകല്പന നടത്താനുള്ള ഈ ശ്രമത്തെ തീർച്ചയായിട്ടും കാണാതിരിക്കാനാവില്ല. ഡോ. സജിത എന്ന കവിയിൽ, ഈ കവിതകളിൽ കണ്ട ചില കാര്യങ്ങളെ ശ്രദ്ധിക്കാതിരിക്കാൻ കഴിയുന്നില്ല. അതായത് കൈയ്യടക്കമുള്ള, കഴിവുള്ള എഴുത്തുകാർക്ക് മാത്രം കഴിയുന്ന ഒന്നാണ് പ്രാസം ഒപ്പിച്ചുകൊണ്ട് അതും ആദ്യാക്ഷരപ്രാസം ശ്രദ്ധിച്ചുകൊണ്ട് കവിതകൾ രചിക്കുക എന്നുള്ളത് .ഇവിടെ ഈ കവിയിൽ എനിക്ക് കാണാൻ കഴിഞ്ഞ ഒരു പ്രധാന കാര്യം കഴിവതും ഇദ്ദേഹം തന്റെ കവിതകളിൽ ഒക്കെ ആദ്യാക്ഷരപ്രാസത്തെ ഉപയോഗിക്കാനായി ശ്രമിക്കുന്ന കാഴ്ചകളാണ് . ഇവിടെ ഇങ്ങനെ ചെയ്യുമ്പോൾ സംഭവിക്കുന്ന ഒരു പ്രധാന പ്രശ്നം എന്നത് വാക്കുകൾ ഒപ്പിച്ചു കൊണ്ടുവരാനായി പറച്ചിലുകൾ ആയിപ്പോകും എന്നുള്ളതൊക്കെയാണ്. ഇത്തരം ചില പോരായ്മകൾ ഈ കവിതകളിലും ചിലയിടത്തൊക്കെ വ്യക്തമാക്കുന്നുണ്ട്.  അതായത് തുടങ്ങിവെച്ച സംഗതിയെ എങ്ങനെയും മുഴുമിപ്പിക്കാനുള്ള ഒരു ശ്രമവും അതിനിടയിൽ ആ രീതി തന്നെ ആ ശൈലി തന്നെ തുടർന്നുകൊണ്ട് പോകാനുള്ള ധൃതിയിൽ അല്ലെങ്കിൽ ശ്രമത്തിൽ പലപ്പോഴും കവിത പറച്ചിലുകൾ ആയോ പ്രസ്താവനകളായ അല്ലെങ്കിൽ പിരിഞ്ഞു പിരിഞ്ഞു നിൽക്കുന്ന വാക്യങ്ങൾ ആയോ ഒക്കെ മാറിപ്പോകുന്നതായിട്ട് തോന്നിയിട്ടുണ്ട്. എന്നാൽ ത്തന്നെയും മുന്നോട്ടുള്ള കവിതകളിൽ വളരെ വ്യത്യാസങ്ങളും കാണാൻ കഴിയുന്നുണ്ട്. തുടക്കത്തിൽ നിന്നും അവസാനത്തിലേക്ക് എത്തുമ്പോഴേക്കും കവിതകൾക്ക് കവിതയുടെ രൂപവും ഭാവവും തനിയെ കൈവരുന്നത് കാണാൻ കഴിയുന്നുണ്ട്. ഇനിയും കൂടുതൽ കവിതകൾ ഈ കവിയിൽ നിന്നും ലഭ്യമാകട്ടെ എന്ന പ്രതീക്ഷയോടെ ആശംസകൾ . ബി.ജി.എൻ വർക്കല

പ്രണയം പ്രതിജ്ഞ പ്രവാസം ....... പി. ശിവ പ്രസാദ്

പ്രണയം പ്രതിജ്ഞ പ്രവാസം (കവിതകൾ)
സമ്പാദകൻ : പി. ശിവ പ്രസാദ്
ഫേബിയൻ ബുക്സ്
വില: ₹270

കവിതകൾക്ക് ഒരു ഐകരൂപം വേണമെന്ന കാഴ്ചപ്പാട് വളരെ മുൻപ് തന്നെ കണ്ടുവരുന്ന ഒന്നാണ്. പക്ഷേ കവിതകൾ ജനിച്ച നാൾ മുതൽ രൂപാന്തരത്തിന് നിരന്തരം അടിമപ്പെട്ടു കൊണ്ടിരിക്കുന്ന ഒന്നുതന്നെയാണ്. നിരന്തരമായ പരിണാമം അല്ലെങ്കിൽ പുതുക്കൽ കൊണ്ടാണ് കവിത ഇന്നത്തെ പുതിയ തലത്തെ അടയാളപ്പെടുത്തുന്നത്. നമുക്ക് കിട്ടാവുന്ന രേഖകൾ വച്ച് പുറകോട്ടു പോകുമ്പോൾ നമ്മുടെ ഭാഷയിൽ നമുക്ക് കിട്ടുന്ന കവിതകൾ ഒക്കെയും വളരെ പഴയ ഭാഷയിൽ എഴുതപ്പെട്ട ഒന്ന് തന്നെയാണ്. അവയൊക്കെയും കാവ്യങ്ങളായി തന്നെയാണ് നിലനിൽക്കുന്നത്. പക്ഷേ എന്തുകൊണ്ടോ കവിതകൾ ഒരുകാലത്ത് സംസ്കൃത കവിതകളുടെ, സംസ്കൃത പദപ്രയോഗങ്ങളുടെ കടന്നുകയറ്റം കൊണ്ട് വരേണ്യരായ ഒരു വിഭാഗത്തിന്റെ കൈകളിൽ മാത്രം അതല്ലെങ്കിൽ  ഭാഷ അറിയുന്നവരുടെ കൈകളിൽ മാത്രം ഒതുങ്ങി നിന്ന ഒന്നായിരുന്നു.  എഴുതപ്പെടാത്ത ഒരുപാട് കവിതകളുണ്ട്. പാട്ട് പോലുള്ള കവിതകൾ ആയിരുന്നു ഒരുപക്ഷേ ഏറ്റവും കൂടുതൽ രചിക്കപ്പെട്ട രചിക്കപ്പെടാതെ പോയ മൺമറഞ്ഞുപോയ കവിതകൾ എന്നു തോന്നുന്നു.  പണിയെടുക്കുന്ന മനുഷ്യർ തങ്ങളുടെ പണിയുടെ ആയാസം കുറയ്ക്കാൻ ഉണ്ടാക്കിയ ഒരുപാട് പാട്ടുകൾ ഉണ്ട്. അവയൊന്നും എഴുതപ്പെട്ടിട്ടോ അടയാളപ്പെടുത്തി വെച്ചിട്ടോ ഒന്നുമില്ലാത്ത, കൈമറിഞ്ഞ് വരുമ്പോൾ രൂപാന്തരം സംഭവിച്ച ഒന്നു മാത്രമായി മറഞ്ഞു പോകുകയാണുണ്ടായത്.  

 ഇങ്ങനെയൊക്കെ നോക്കുമ്പോൾ കവിതകൾ സംഭവിക്കുന്നത് നിരന്തരമായ പരിണാമ പ്രക്രിയയിലൂടെയോ രൂപാന്തരപ്രകൃതിയുടെ ആണ് എന്ന് നമുക്ക് മനസ്സിലാക്കാം .ഈ സംസ്കൃത കവിതകൾ ഒക്കെയും ഒരു ചട്ടക്കൂടിനുള്ളിൽ ഒതുങ്ങി നിന്ന കവിതകൾ ആയിരുന്നു. അതായത്, അന്ന് ഭാഷ രൂപാന്തരപ്പെടുന്ന സമയത്ത് ഭാഷാ വിദഗ്ധർ കവിതകൾ എങ്ങനെയായിരിക്കണം എഴുതപ്പെടേണ്ടതെന്നും  ചിട്ടപ്പെടുത്തേണ്ടതെന്നുമൊക്കെ ചില നിയമങ്ങൾ വെച്ചിരുന്നു. അതിൻറെ കാരണം ഒരുപക്ഷേ എല്ലാവരും കവിത എഴുതാതിരിക്കാൻ വേണ്ടിയോ അതല്ലെങ്കിൽ എഴുതാൻ അറിയുന്നവർ മാത്രം എഴുതട്ടെ എന്ന് കരുതിയോ ഒക്കെ ആകണം. കാരണം ഇന്ന് വാളെടുത്തവർ ഒക്കെയും വെളിച്ചപ്പാടുകൾ തന്നെയാണ് അന്നും അതുതന്നെയായിരിക്കാം അവസ്ഥ ഉണ്ടായിരിക്കുക. അങ്ങനെ വരുമ്പോൾ നല്ലത് ചീത്ത എന്നുള്ളതാണ് തിരിച്ചറിയാൻ പറ്റാതെ പോകും എന്ന ഒരു തോന്നലിൽ നിന്നായിരിക്കണം കവിതയ്ക്ക് ചിട്ടവട്ടങ്ങളും മറ്റും രേഖപ്പെടുത്തി വയ്ക്കപ്പെട്ടത്. എ.ആർ. രാജരാജവർമ്മയുടെയും മറ്റും ഇത്തരം മാർഗ്ഗനിർദേശങ്ങൾ അടങ്ങിയ പുസ്തകങ്ങൾ ഭാഷയിൽ പ്രചരിച്ചിരുന്നുമുണ്ട്.  സ്കൂളുകളിലും മറ്റും പഴയകാലത്ത് ഭാഷ പഠിപ്പിക്കുമ്പോൾ അതിൽ വ്യക്തമായും വൃത്തങ്ങളെക്കുറിച്ചും സന്ധികളെ കുറിച്ചും സമാസങ്ങളെ കുറിച്ചും ഗുരു ലഘു വിശേഷങ്ങളെ കുറിച്ചും ഒക്കെ വളരെ വിശദമായി പഠിപ്പിച്ചിരുന്നു. വിദ്യാഭ്യാസത്തിൽ വന്ന പുതിയ നിയമങ്ങളും വിദ്യാഭ്യാസത്തിൻറെ പുതിയ തലങ്ങളും ഇവയൊക്കെ പഴയപോലെ അത്ര കാര്യമാത്ര പ്രസക്തമായി എടുക്കാത്ത ഒരു അവസ്ഥ ഉണ്ടായി. ഇങ്ങനെ വന്നപ്പോൾ പുതിയ തലമുറയ്ക്ക് ഭാഷ എന്നത് എഴുതാനും വായിക്കാനും സംസാരിക്കാനും ഒന്നാക്കി മാറുകയായിരുന്നു. അതുകൊണ്ടുതന്നെയാകണം കവിതാരചന ഒരുപാട് പേർ തയ്യാറാക്കുന്നുണ്ട്. പക്ഷേ അതിനുള്ളിൽ കവിതയുണ്ടോ എന്ന് ചോദിക്കുമ്പോൾ മാത്രമാണ് അവരും  കവിത അറിയുന്നവരും അല്ലെങ്കിൽ കവിതയെ ആസ്വദിക്കുന്നവരും തമ്മിൽ ഒരു ചർച്ചയോ ബഹളമോ ഉണ്ടാകുന്നത്. ഭാഷ അറിയുന്നവനും അറിയാത്തവനും തമ്മിലുള്ള ഒരു മത്സരം അല്ലത് ഒരു സംവാദവുമല്ല. പകരം ഭാഷ അറിയുന്നവരിൽ തന്നെ ഭാഷയെ അറിഞ്ഞവരും ഭാഷ അറിയുന്നവരും തമ്മിലുള്ള ഒരു ചർച്ചയായോ അല്ലെങ്കിൽ ഒരു വിമർശനപരമായ വായനയായാേ അതു മാറുന്നു. പുതിയ കാലത്തെ കവിതകൾ ഗദ്യ കവിതകളാണ് എന്നുള്ളതാണ് ഏറ്റവും വലിയ ഒരു മാറ്റമായി കാണുന്നത്. പദ്യത്തിൽ നിന്നും ഗദ്യത്തിലേക്ക് വരുമ്പോൾ പദ്യമായിരുന്നവ പെട്ടെന്ന് ഗദ്യമായി മാറുമ്പോൾ അവയെ എങ്ങനെ ഉൾക്കൊള്ളും പുതിയ തലമുറ എന്നതിൽ സംശയമൊന്നും വേണ്ട. കാരണം അവർക്ക് വേണ്ടതാണ് അവരെഴുതുന്നത്. പദ്യം ചൊല്ലാൻ ഒന്നും അവർക്കിന്ന് സമയമില്ല. പകരം അവർക്ക് വേണ്ടത്, പറഞ്ഞു പോകുന്ന ചൊൽക്കവിതകളാണ്. ഇവിടെ പലരും കവിതകൾ എന്ന പേരിൽ കുറിക്കുന്നത് ഒരു ചെറുകഥയോ ഒരു മിനിക്കഥയോ അല്ലെങ്കിൽ ഒരു കുറിപ്പോ എടുത്തിട്ട് വെട്ടി വെട്ടി താഴേക്കിടുകയാണ്.  അതിനെ ഒരു ഗദ്യക കവിത എന്ന രീതിയിൽ അവതരിപ്പിക്കാൻ വേണ്ടി ഒപ്പം തന്നെ കവിതകളുടെ ഈണവും താളവും മാറ്റിവെച്ചിട്ട് വെറുതെ ലളിതമായി സംഗീതം പോലെ പറഞ്ഞു പോവുകയാണെങ്കിൽ അത് ഒരു മഹത്തരമായ കവിതയായി എല്ലാവരും വായിക്കപ്പെടുകയും അല്ലെങ്കിൽ കേൾക്കുകയും ചെയ്യും.  ഇത് ഗദ്യ കവിതയുടെ ഒരു ശൈലിയും ഒരു പോരായ്മയുമാണ്.  ആ ശൈലി നല്ലത് തന്നെയാണ്. അതുകൊണ്ട് ഒരുപാട് പേർക്ക് എഴുതാനും കഴിയുന്നുണ്ട്. മനോഹരമായിട്ട് തന്നെ അത് പറഞ്ഞു പോകാനും കഴിയുന്നുണ്ട്. പക്ഷേ ഇത് പറയുന്നതിനു പോലും ഒരു കലയുണ്ട് എന്ന് പറഞ്ഞ പോലെ എഴുത്തിൽ ഒരു കവിത വേണമെന്ന വളരെ വ്യക്തമായി മനസ്സിലാക്കാത്ത ആൾക്കാർ ഇതിനെ വെറുതെ എന്തൊക്കെയോ പറഞ്ഞു പോകുന്ന ഒന്നാക്കി മാറ്റുന്നുണ്ട്. ആംഗലേയ കവിതകളെ മൊഴിമാറ്റം ചെയ്യപ്പെട്ടപ്പോൾ പല പ്രമുഖരും അതിനെ പദാനുപദം മൊഴി മാറ്റി ഗദ്യ രീതിയിൽ എഴുതിയതിൻ്റെ ബാക്കിപത്രമാകാം ഈ കവിതകളുടെ ജനന ഹേതു എന്നു തോന്നിപ്പോകുന്നു.  "വഴിയരിക നിൽക്കുന്ന പൂച്ചയ്ക്ക്, പട്ടിക്ക് സുഖമാണോ എന്ന് ചോദിച്ചത് വളരെ വിഷമത്തോടെ കൂടിയാണ്" എന്ന് നമ്മൾ പറയുന്നതിനെ കട്ട് ചെയ്ത് കട്ട് ചെയ്ത് വെച്ചുകഴിഞ്ഞാൽ അതൊരു കവിതയാകുന്നതാണ് ആധുനിക കവിത എന്ന് ഞാൻ കരുതുന്നു. അതുകൊണ്ടുതന്നെ ഈ കവിതകളിൽ പലപ്പോഴും എഴുതാൻ അറിയാത്തവനും  കവിയായി അറിയപ്പെടാൻ കഴിയുകയും മഹത്വമുള്ള അല്ലെങ്കിൽ മഹാനായ കവി എന്നറിയപ്പെടാനും കഴിയുന്നവർ അണികളുടെ 'ആഹാ' കളിലുടെ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. 


പ്രണയം പ്രതിജ്ഞ പ്രവാസം എന്ന ഈ കവിത സമാഹാരം പ്രവാസത്തിലുള്ള 45 കവിതകളെ അടയാളപ്പെടുത്തുന്നതാണ് അഥവാ 45 കവികളെ അടയാളപ്പെടുത്തുന്നതാണ്. ഇതിൻ്റെ സമ്പാദകനും എഡിറ്ററുമായ കവി പി.ശിവപ്രസാദ്  അടക്കമുള്ള 45 പേർ ആണ് ഇതിനകത്ത് എഴുതിയിരിക്കുന്നത് .ഇത് ഒരു കുറവ് സംഖ്യയാണ്. കാരണം ഗൾഫ് മേഖലയിലെ തൊഴിലാളികളെ (തൊഴിലാളികൾ എന്ന് വിളിക്കാൻ പാടില്ല എന്നാണ് അവർ പറയുന്നത് ) പ്രവാസികൾ എന്ന് വിളിക്കണം കാരണം അവൻ ഇവിടെ തന്നെ ജീവിക്കാൻ വന്നവരാണ് തിരിച്ചു പോകില്ല എന്നാണ് നിർബന്ധം പിടിച്ചിരിക്കുന്നത്. ഓഫീസിനകത്ത് ഇരിക്കുമ്പോൾ അവർക്ക് തോന്നും ഞങ്ങൾ ഇവിടെ തന്നെയാണ് ജീവിക്കുന്നത് കൊറോണയും മറ്റും വരുമ്പോൾ അവർ ഇറങ്ങി എങ്ങനെയെങ്കിലും വീട്ടിലേക്ക് ഓടുവാനും ശ്രമിക്കും. അന്നേരം അവർ പ്രവാസി അല്ല ഗൾഫ് തൊഴിലാളി മാത്രമായിരിക്കും. എന്തായാലും അവിടെ ജോലി ചെയ്യുന്ന  മനുഷ്യരിൽ എഴുതാൻ അറിയുന്ന അല്ലെങ്കിൽ എഴുതുന്ന ഒരുപാട് പേരുണ്ട്. സോഷ്യൽ മീഡിയ ഉള്ളതുകൊണ്ട് 10 പേര് അറിയാനും ലൈക്ക് കിട്ടാനും എന്തും എഴുതാം ഒരു കുഴപ്പവുമില്ല കവിയായി അറിയപ്പെടും എന്ന ഒരു ചിന്തയിൽ എല്ലാവരും അവരുടെ വാളുകൾ കവിതകൾ കൊണ്ട് കുത്തി നിറയ്ക്കുന്നുണ്ട്. അവയിൽ എത്രയെണ്ണം കവിതയുണ്ട് എന്ന് ചോദിച്ചാൽ അറിയില്ല. കുറച്ചുപേർ ഇവിടെ ഇരുന്നുകൊണ്ട് നാട്ടിലെ കാട് മഴ പുഴ സ്കൂളിൽ പോയ ഓർമ്മ നഴ്സറിയിൽ മുള്ളിയ ഓർമ്മ തുടങ്ങിയതൊക്കെ കവിതകളാക്കി, ഓർമ്മകൾ ആക്കി എഴുത്തുകാർ ആകുമ്പോൾ ചിലർ പ്രവാസത്തിലെ അല്ലെങ്കിൽ ഗൾഫ് മേഖലയിലെ തങ്ങളുടെ ചുറ്റാകെയുള്ള ബംഗാളിയെ ബീഹാറിയെയും പാകിസ്ഥാനിയേയും ഫിലിപ്പീനിയും ഒക്കെ ഓർമ്മിച്ചുകൊണ്ട്, നോക്കിക്കൊണ്ട് അവരുടെ രീതികളെ ഹാസ്യമോ ദയനീയതയോ ഒക്കെ അടയാളപ്പെടുത്തിക്കൊണ്ട് സാഹിത്യ മേഖലയിലെ പ്രധാനികൾ ആകുന്നു.    കുബൂസ് ഇല്ലാത്ത ഒരു ഗൾഫ് സാഹിത്യം ഉണ്ടാകുകയില്ല. അത് കഴിച്ചിട്ടാണോ അവർ അത് എഴുതുന്നതെന്ന് ചോദിക്കാതിരിക്കുന്നതാകും ബുദ്ധി. ഇങ്ങനെ ഇത്തരം കവിതകളുടെ ഒരു വലിയ തിരമാല തന്നെയാണ് അവിടെ സാഹിത്യ രംഗത്ത് ഉണ്ടായിരുന്നതെങ്കിൽ, കവിതകളിൽ പുതിയ പരീക്ഷണങ്ങളും മറ്റുകാര്യങ്ങളും ആഗോളതലമായ വിഷയങ്ങളും ഒക്കെ കടന്നുവരുന്നുണ്ട് എന്ന കാഴ്ചയെ പി.ശിവപ്രസാദ് താൻ ശേഖരിച്ച  45 കവിതകളിൽ കൂടി അവതരിപ്പിക്കുന്നു. ഇവയിൽ പ്രത്യേകിച്ച് ഇപ്പറഞ്ഞ വിഷയങ്ങളൊന്നും കടന്നു വന്നിട്ടില്ല എന്ന് വേണമെങ്കിൽ പറയാം. നാലോ അഞ്ചോ പദ്യങ്ങൾ  ഇതിൽ വായിക്കാൻ കിട്ടും. അവയെ പദ്യങ്ങൾ എന്ന് എടുത്തു പറയാൻ കാരണം കവിതകൾ എന്ന് പറഞ്ഞാൽ മറ്റെഴുത്തുകാരെല്ലാം കൂടി ഇവിടെ ബഹളം ഉണ്ടാക്കും എന്ന് പറയാം. എന്തുകൊണ്ടവ പദ്യമെന്ന് ചോദിച്ചാൽ അവയ്ക്ക് കവിതയുടെ എല്ലാ മാനദണ്ഡങ്ങളും അടങ്ങിയ ഒരു ഫോർമാറ്റ് കാണാൻ പറ്റുന്നുണ്ട് എന്നതു തന്നെ.അവരിൽ ചിലർ ഭാഷാ അധ്യാപകരാണ് എന്നുള്ളത് തന്നെയാകാം . മറ്റുള്ള കവിതകൾ ഒക്കെയും ഗദ്യ കവിതകളാണ്. ഗദ്യ കവിതകളാണ് ചിലതൊക്കെ. ചെറു കുറിപ്പുകളെ വെട്ടി നുറുക്കി എടുത്തവയും ഉണ്ട് ചിലരുടെ രചനകൾ.  ചിലതാണെങ്കിൽ വളരെ ദീർഘമായ വായനയാണ്.  എഴുതിയിരിക്കുന്നതെന്തൊക്കെയാണ് എന്ന് ചോദിച്ചാൽ ആധുനികതയാണെന്ന് പറഞ്ഞു അവർ തന്നെ വാൾ എടുക്കേണ്ടിവരും എന്നു മാത്രമേ പറയാൻ കഴിയൂ. ഇവയൊക്കെ വിമർശിക്കാൻ ഇരിക്കണമെങ്കിൽ ഇതിനകത്ത് എന്തെങ്കിലും ഉണ്ടായിരിക്കണം.  ഒന്നുമില്ലാത്തതിനെ എടുത്ത് വിമർശിച്ചിട്ട് ഒരു കാര്യവും ഇല്ലാത്തതിനാൽ അത്തരം കവിതകളെ ഒഴിവാക്കി പോകാൻ ആണ് ആഗ്രഹിക്കുന്നത്.  45 കവിതകളും അഥവാ 45 പേരുടെ എഴുത്തുകളും അടങ്ങിയ ഈ പുസ്തകം നല്ല രീതിയിൽ തന്നെ ചിട്ടപ്പെടുത്തി  എന്നുള്ളതും എല്ലാവരുടെയും രചനകളെ നല്ല രീതിയിൽ തന്നെ എഡിറ്റ് ചെയ്യപ്പെട്ടിരിക്കുന്നതെന്നതും   ശിവപ്രസാദ് എന്ന കവിയുടെ കഴിവായി കാണുകയും അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്യുന്നു. ഇത് കൂടുതൽ വായിക്കപ്പെടേണ്ട ഒന്ന് തന്നെയാണ് എന്ന് കരുതാൻ കാരണം കവിതയ്ക്ക് ഇന്ന് സംഭവിച്ചിരിക്കുന്ന അപചയം എന്താണെന്ന് മനസ്സിലാക്കാനും പഠിക്കാനും കവിതയെഴുതുന്നവർക്ക് ഇത്തരം ചില പുസ്തകങ്ങൾ വളരെ നല്ല ഒരു ഉദാഹരണമാണ്. നല്ല കവിതകളും ചീത്ത കവിതകളും, അഥവാ എങ്ങനെയൊക്കെ കവിതകൾ എഴുതാം എന്നുള്ളതിനെക്കുറിച്ചും ഒക്കെ പഠനം നടത്തുന്നവർക്ക് ഒരു നല്ല പഠന ഉപാധിയാണ് ഈ പുസ്തകം എന്ന് പറയാൻ കഴിയും. കവി പി.ശിവപ്രസാദിൻ്റെ ഈ സംരംഭത്തിന് ആശംസകൾ നേരുന്നു ഒപ്പം ഇതുപോലുള്ള കൂടുതൽ അടയാളപ്പെടുത്തലുകൾ ഇനിയും ഉണ്ടാകട്ടെ എന്ന് ആശിക്കുന്നു
സസ്നേഹം ബി.ജി.എൻ വർക്കല

Friday, January 2, 2026

വേഴാമ്പല്‍

വേഴാമ്പല്‍ 

മഴ കാത്തു കഴിയുന്ന പക്ഷിയൊന്നല്ല
കുലസ്ത്രീകള്‍ക്കൊപ്പം കൂട്ടേണ്ടവള്‍. 
ഒരു പതി, ഒരു കൂട്, ഒരു കുടുംബമെന്ന 
നരജാതി ചിന്തതന്‍ അനുയാത്രകര്‍. 

ചെറുകൂട്ടമായ് കഴിയുന്നവര്‍ നമ്മള്‍ 
ഉയരങ്ങളില്‍ മാത്രം കൂടൊരുക്കുന്നവര്‍ 
ഒരിലയനക്കം പോലും ഭയജന്യമായോര്‍
ഒരുവന്നു മാത്രമായ് ഇണയാകുവോര്‍.

അടയിരിക്കും കാലം കൂടടപ്പോര്‍ തന്‍
ഇണയാല്‍ പശിയുടെ ചൂടകറ്റോര്‍.
ഉറങ്ങുമ്പോഴാകാശ മേലാപ്പിലേക്കായ് 
തലയുയര്‍ത്തും ഞങ്ങള്‍ വേഴാമ്പലുകള്‍. 
@ബി.ജി.എന്‍ വര്‍ക്കല