Pages

Wednesday, October 30, 2019

മഞ്ഞു വീണ വഴിയോരങ്ങളിലൂടെ...

മഞ്ഞു വീണ വഴിയോരങ്ങളിലൂടെ...
......................................................
ചാവുമണം മായാത്തവീടിന്റെ
തിണ്ണയിലിരിക്കുന്നൊരാൾ.
താലത്തിൽ നിന്നൊരു ബീഡി വലിക്കാൻ കൈയ്യിലെടുക്കുന്നു.
ബീഡി വലിച്ചു ചുമച്ചു തുപ്പിയ
അവളുടെ മുഖമോർമ്മ വരുന്നു.
ബീഡിയയാൾ പറമ്പിലേക്ക് വലിച്ചെറിയുന്നു.
പശ മണ്ണുണങ്ങാത്ത കുഴിമാടത്തിനരികിൽ
വെറുതെ ചെന്നു നില്ക്കുന്നയാൾ.
മണ്ണടരുകൾക്ക് ഉള്ളിലായി
അവൾ തണുത്തുറഞ്ഞ് കിടപ്പുണ്ടെന്ന് 
ഉള്ളം വിങ്ങിപ്പറയുന്നു.
കരച്ചിൽ വന്നു കഴുത്തിൽ കുറുകുമ്പോൾ
തിരിച്ചു നടക്കാൻ ശ്രമിക്കുന്നു.
എന്നെ കാണാൻ വെറും കൈയ്യോടെ വന്നോ
എന്നൊരു ചോദ്യം പിറകിൽ കേൾക്കുന്നു.
ഉപ്പുഭരണിയിൽ നിനക്കായ് ഞാനിട്ടുവച്ച
ബീഫച്ചാർ കൊണ്ടു പോകണം എന്ന് ഓർമ്മപ്പെടുത്തുന്നു.
തിരിച്ചു നടക്കുമ്പോൾ 
കാലുകൾക്കിത്ര ഭാരമെന്തെന്ന് ചിന്തിച്ച്
മണ്ണിലേക്ക് നോക്കുമ്പോൾ
അവളുടുത്തു കണ്ട അതേ പച്ചപ്പാവാട.
ഓടിയകലാൻ ഇടം തേടി
പാതി നിർമ്മിച്ച വീടിന്റെ ഓരത്തിലൂടെ 
പകച്ചു നടക്കുന്ന അയാൾക്ക്
പിന്നിലെ ശബ്ദങ്ങൾ ഒക്കെയും പേടിപ്പെടുത്തുന്നവയാകുന്നു.
കാലു വെന്ത നായയെപ്പോലെ
അയാൾ ദിശയറിയാതെ ഓടിത്തുടങ്ങുന്നു.
പടിഞ്ഞാറൻ മാനം തുടുത്തു കറുത്തും
മഴക്കാറ് കറുത്തുപുതച്ചും
അയാളെ പിന്തുടരുന്നു
അയാൾ പതിയെ
അതിലേക്കു പൊതിയപ്പെടുന്നു.
---- ബിജു.ജി.നാഥ് വർക്കല

No comments:

Post a Comment