ഞാൻ
മഴവില്ലിൽ നിന്നുമൊരു
രാജ്യത്തെ വരയ്ക്കാൻ ശ്രമിക്കുന്നു.
മയിൽപ്പീലിത്തണ്ടിനാൽ
മഴവില്ലിൽ നിന്നുമൊരു
രാജ്യത്തെ വരയ്ക്കാൻ ശ്രമിക്കുന്നു.
അസ്ഥിത്തുണ്ടുകൾ മാലയണിഞ്ഞ
തലയോട് പാത്രമാക്കിയ
ശവഭോഗികളുടെ രേഖാചിത്രമല്ലത്.
മുസൽമാനായി പിറന്നതിനാൽ
തീവ്രവാദിയെന്നും
ഗോവിനെ ഭുജിക്കുന്നവനെന്നുമെഴുതി
ചിത്രഗുപ്തന്റ പേരേടിൽ
ചുവന്ന വരയിടീച്ചു
പച്ചക്ക് കത്തിക്കുന്നവരെയുമല്ല.
ഓടുന്ന വാഹനത്തിൽ
രാത്രിയിൽ ഒറ്റയ്ക്കായവളുടെ
ഗർഭപാത്രം വലിച്ചു പുറത്തിടുന്ന
കൗമാരക്കാരെയുമല്ല.
വരച്ചു ചേർക്കുന്ന വർണ്ണങ്ങളിൽ
വംശശുദ്ധിയുടെ
ചാണകവെള്ളം തളിച്ചശുദ്ധിയകറ്റും
വികലമാനസരുടെ മുഖമില്ലാതിരിക്കാൻ
എനിക്കേറെ ശ്രദ്ധിക്കേണ്ടതുണ്ട്.
പറയൂ പ്രിയരേ ,
മഴവില്ലിൽ നിന്നുമൊരു
രാജ്യത്തെ വരയ്ക്കാൻ
എനിക്കൊരു രാജ്യം കാട്ടിത്തരുമോ?
മയിൽപ്പീലിത്തണ്ടിനാൽ
മഴവില്ലിൽ നിന്നുമൊരു
രാജ്യത്തെ വരയ്ക്കാൻ........
...... ബിജു.ജി.നാഥ് വർക്കല
എന്റെ ലോകത്ത് ഞാന്‍ സ്വതന്ത്രനാണ് എന്നാല്‍ നിങ്ങളുടെ മുന്നില്‍ വളരെ എളിയവനും . അതിനാല്‍ നിങ്ങളുടെ സ്നേഹവും ശകാരവും എനിക്ക് ഒരു പോലെ പൂമാല ആണ്.
Pages
▼
No comments:
Post a Comment