കാശിത്തുമ്പയും
തൊട്ടാവാടിയും
പാദസരത്തിൻ മണിയൊച്ച കേട്ട
കാലത്ത് നീയെന്നെ
തമ്പുരാട്ടീ എന്നു വിളിച്ചു.
മാറിലെ കൃഷ്ണശിലകൾ
കനം വെടിയും കാലം വരെയും
തമ്പ്രാട്ടീ എന്ന കൊഞ്ചലായും
കൂടെ നടന്നൊരാൾ.
വരയും കുറിയും വീണ
ഭൂപടത്തിലൂടെ സഞ്ചരിക്കവേ
ഞാൻ അവനെപ്പോഴോ
കാക്കത്തമ്പുരാട്ടിയായി.
കായും പൂവും ചേർന്ന
വിളികളിൽ എവിടെയോ ഒക്കെ
കരിയിലക്കിളിയുടെ ചിലമ്പൽ
കാതിന്നലോസരമായിരുന്നു.
ശബ്ദങ്ങളെ ദൂരേക്ക് പറത്തിവിട്ട്
ഇന്നു കാടും മലയും കയറുമ്പോൾ
എന്നെ നീ എന്തുവിളിക്കും ?
..... ബി.ജി എൻ വർക്കല
No comments:
Post a Comment