Pages

Sunday, July 3, 2016

ജിവിതം

അലാറം കേട്ടു തുടങ്ങുന്ന
നാലരകളിൽ
കീ കൊടുത്തൊരു യന്ത്രം
ഉണരുന്നു.
തിടുക്കത്തിലൊരു കുളിയും
തേവാരവും
പിന്നെ ധടുതിയിലൊരു ചായ
കുടിച്ചും കുടിക്കാതെയും .
അടുക്കളകെട്ടിലെ മഞ്ഞ
വെളിച്ചത്തിൽ
കലപില കൂട്ടും പാത്രങ്ങൾ
കൂട്ടാവുന്നു .
വിളിയൊച്ച ,
കരച്ചിൽ ,
ശാസന
മുടിപ്പിന്നെന്നു മോൾ
പെൻസിലെന്നു മോൻ
സോക്സിനായി ചേട്ടൻ
ഇരുകാലിലൊരു കുതിപ്പു
നാലു ചുവരുകൾക്കുള്ളിലായ്.
ചുമലിൽ തൂക്കിയ ബാഗിൽ
ഉച്ചയൂണ് കുത്തി നിറച്ചോട്ടം
കൂട്ടുകാരികളുടെ കൊച്ചു
വർത്തമാനം
ബോസിന്റെ ചുണ്ടു കടിച്ച
നോട്ടം
തിരക്കിന്റെ വിയർപ്പു ചാൽ
ഉടലിനെ
പാരവശ്യപ്പെടുത്തുന്ന പകൽ
എരിഞ്ഞടങ്ങുന്നു.
അടുക്കള പാത്രങ്ങൾ പിന്നെയും
അടക്കം വിട്ടെഴുന്നേൽക്കുന്നു
കലമ്പുന്നു.
പഠിത്തം
അത്താഴം
പാത്രം മോറൽ
സമയസൂചിക പന്ത്രണ്ടു
കടക്കുന്നു.
കിടക്കയിൽ ഒരുറക്കം കഴിഞ്ഞൊരാൾ
അനക്കം തട്ടി ഉണർന്നെഴുന്നേൽക്കുന്നു.
നിശബ്ദം കണ്ണകളടച്ചു
യാത്ര വണ്ടിയിൽ യാത്ര തുടരുന്നു .
കുതിച്ചും കിതച്ചും വണ്ടി നീങ്ങുമ്പോൾ
ഉറക്കത്തിൽ വീണുപോയ
യന്ത്രത്തെ നോക്കി
ഇരുട്ടിൽ മുരളുന്നൊരു ശബ്ദം
'ശവം ' ....
..... ബിജു ജി നാഥ് വർക്കല

1 comment:

  1. മുരള്‍ച്ചയില്ലാത്ത യന്ത്രങ്ങള്‍....
    ആശംസകള്‍

    ReplyDelete